കേരളത്തിന്‍റെ ഹെല്‍പ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യര്‍ത്ഥനകള്‍

തിരുവനന്തപുരം: ഇറാന്‍, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി സജ്ജീകരിച്ച ഹെല്‍പ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യര്‍ത്ഥനകള്‍.
പ്രവാസികൾക്കും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഹെല്‍പ് ലൈൻ സജ്ജീകരിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോര്‍ക്ക ഹെല്‍പ്‌ഡെസ്‌ക് നമ്പരുകളില്‍ ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ വന്ന കോളുകളുടെ കണക്കാണിത്.
വിദേശത്തുനിന്ന് 188 പേരും രാജ്യത്തിനുള്ളില്‍ നിന്നും 353 പേരും ഹെല്‍പ്‌ഡെസ്‌കില്‍ ബന്ധപ്പെട്ടു. ഇന്ത്യ-353, യുഎഇ-78, ഖത്തര്‍-49, ബഹ്‌റൈന്‍-39, കുവൈത്ത് -12, ഒമാന്‍-5, സൗദി അറേബ്യ-3 യുകെ-2 എന്നിങ്ങനെയാണ് കണക്കുകള്‍. സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോര്‍ക്ക വകുപ്പ് സെക്രട്ടറി ടിവി അനുപമ, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെൻ്ററിൽ ചേര്‍ന്ന അവലോകനയോഗത്തില്‍ വിലയിരുത്തി.




