കണ്ണൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ അധ്യയന വർഷം സാധാരണ രീതിയിൽ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ സ്കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കോവിഡിന് ശേഷം ക്ലാസുകൾ തുറന്നിരുന്നെങ്കിലും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ രീതിയിലുള്ള പുതിയ അധ്യയന വർഷമായതിനാൽ കുട്ടികൾക്കായി നല്ലരീതിയിലുള്ള ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അഡ്മിഷൻ ആരംഭിച്ചെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ കുട്ടികളുടെ വൻ വർധനവാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. രണ്ട് വർഷത്തെ ഇടവേള അവസാനിച്ച ശേഷമായതിനാൽ സ്കൂളുകളുടെ ഫിറ്റ്നസ് കാര്യക്ഷമമായി പരിശോധിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശമുണ്ട്. കാലവർഷം കടുക്കുമോയെന്ന ആശങ്കയും കൂടി കണക്കിലെടുത്താൽ കെട്ടിടങ്ങളുടെ കാലപ്പഴക്കവും ബലവും അടിത്തറയുമെല്ലാം വിശദമായി പരിശോധിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
ഫിറ്റ്നസ് പരിശോധന
80 ശതമാനം പൂർത്തിയായി
ഫിറ്റ്നസ് പരിശോധന ജില്ലയിൽ 80 ശതമാനം പൂർത്തിയായതായി അധികൃതർ പറഞ്ഞു. തദ്ദേശ സ്ഥാപനത്തിലെ എൻജിനിയറിംഗ് വിഭാഗം സ്കൂളുകളിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളും ഫിറ്റ്നസ് പരിശേധാനക്കായി അപേക്ഷ നൽകിക്കഴിഞ്ഞു.
31 നുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം. കാലപ്പഴക്കത്താൽ ക്ഷയിച്ച കെട്ടിടങ്ങൾ ഭൂരിഭാഗവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി, ആസ്തി വികസന ഫണ്ടുകൾ ഉപയോഗിച്ച് പുനർനിർമിച്ചിട്ടുണ്ട്. ഏതാനും കെട്ടിടങ്ങളുടെ പണി അവസാനഘട്ടത്തിലാണ്. ഇത്തരം വിദ്യാലയങ്ങളിൽ ഓഡിറ്റോറിയങ്ങളോ ഹാളുകളോ താത്കാലിക ക്ലാസ് മുറികളായി ഉപയോഗിക്കും.നിർമാണം പൂർത്തിയായതിനു ശേഷം കെട്ടിടങ്ങളിലേക്ക് മാറ്റും. കാലാവസ്ഥ പ്രതികൂലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനാ നടപടികൾ തുടരുന്നത് വെല്ലുവിളിയായെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു.
ഫയർ ആൻഡ് സേഫ്റ്റി , ക്ലാസ് റൂമിന്റെ വലിപ്പം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.മേൽക്കൂരയിൽ ആസ്ബസ്റ്റോസ് ഷീറ്ര് , ടീൻ ഷീറ്റ് എന്നിവ ഉപയോഗിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകില്ല. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയവ പരിശോധിക്കണമെന്നുമാണ് നിയമം.
അധ്യാപകർക്ക് പരിശീലനം
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി വരുന്നതായി അധികൃതർ. കെമസ്ട്രി, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഹൈസ്കൂൾ തല ആർട്ട് തുടങ്ങിയ വിഷയങ്ങളിലെ പരിശീലനം പൂർത്തിയായി കഴിഞ്ഞു. എൽപി തലത്തിലുള്ള ക്ലസ്റ്റർ മീറ്റിംഗുകളും പൂർത്തിയായി.
യൂണിഫോം ഉടൻ നൽകും
വിദ്യാർഥികൾക്കുള്ള യൂണിഫോം ഉടൻ വിതരണം ചെയ്യും. പാക്കിംഗ് മാത്രമാണ് ഇപ്പോൾ ബാക്കി നിൽക്കുന്നത്. പാക്കിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം വിദ്യാർഥികൾക്ക് കൈമാറുമെന്ന് അധികൃതർ പറഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നവംബറിൽ സ്കൂൾ തുറന്നെങ്കിലും യൂണിഫോം നിർബന്ധമാക്കിയിരുന്നില്ല.അതുകൊണ്ട് തന്നെ വിദ്യാർഥികൾ പുതിയ യൂണിഫോമുകൾ വാങ്ങിയിരുന്നില്ല. സ്കൂൾ തുറക്കുന്നതിന് മുന്പ് തന്നെ വിദ്യാർഥികളിൽ യൂണിഫോം എത്തിക്കും.
കുട്ടികളിലെ വാക്സിനേഷൻ
കുട്ടികളിലെ വാക്സിനേഷൻ പകുതിയിലധികം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യഘട്ടത്തിൽ 15,16,17 വയസുള്ളവർക്കും രണ്ടാം ഘട്ടത്തിൽ 12,13,14 വയസുള്ള കുട്ടികൾക്കാണ് വാക്സിനേഷൻ നൽകുന്നത്.ഇതിൽ ഒന്നാംഘട്ടത്തിലുള്ള വിദ്യാർഥികൾ കോവാക്സിന്റെ ഒരു ഡോസ് എടുത്തു കഴിഞ്ഞു. 99.9 ശതമാനം വിദ്യാർഥികൾ ഇത് പൂർത്തിയാക്കിക്കഴിഞ്ഞു. വളരെ ചെറിയൊരു ശതമാനം കുട്ടികളാണ് വിവിധ പ്രശ്നങ്ങൾ കാരണം വാക്സിനെടുക്കാത്തത്. രണ്ടാം ഘട്ടത്തിലുള്ള വിദ്യാർഥികൾക്ക് 31 നകം ഒന്നാം ഡോസ് വാക്സിൻ എടുക്കണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യപ്രവർത്തകർ സ്കൂളിലെത്തി വാക്സിൻ നൽകും. ഇതിനായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇവർ നൽകുന്ന കണക്കനുസരിച്ച് കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ നേരിട്ടെത്തിയും അല്ലാത്ത സ്കൂളുകളിൽ പിഎച്ച്സികൾ കേന്ദ്രീകരിച്ചും വാക്സിൻ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പാഠപുസ്തക വിതരണം
അവസാനഘട്ടത്തിൽ
മേയ് ആദ്യത്തോടെ പുസ്തകവിതരണം ആരംഭിച്ചുവെന്നും പകുധിയിലധികം പുസ്തകങ്ങൾ വിദ്യാർഥികളിൽ എത്തിച്ചെന്നും അധികൃതർ പറഞ്ഞു. ജില്ലയ്ക്ക് ഒന്നുമുതൽ പത്ത് വരെ 24 ലക്ഷം പുസ്തകമാണ് ആവശ്യം. ഇതിൽ 20 ലക്ഷം പുസ്തകങ്ങൾ പയ്യാന്പലത്തെ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ എത്തി കഴിഞ്ഞു.
കഴിഞ്ഞ വർഷം 22 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. പൊതു വിദ്യാലയങ്ങളിൽ വിദ്യാർഥികൾ കൂടിയത് കൊണ്ടാണ് ഈ വർഷം രണ്ട് ലക്ഷം പുസ്തകങ്ങൾ കൂടുതൽ വേണ്ടിവന്നതെന്ന് അധികൃതർ പറഞ്ഞു. മഴ ശക്തമായതാണ് പാഠപുസ്തക വിതരണം വൈകാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു.