ഇടതടവില്ലാതെ തിമിർത്ത് പെയ്ത് നാലുജില്ലകളിൽ കണക്ക് തികച്ച് വേനൽ മഴ. മേയ് അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കുന്പോഴാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ വേനൽമഴപ്പെയ്ത്ത് ശരാശരിക്കും മുകളിലെത്തിയത്.ഇന്നലെവരെ സംസ്ഥാനത്താകെ 56 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് 361.5 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്നലെവരെ പെയ്തത് 294.1 മില്ലീമീറ്ററാണ്.
പത്തനംതിട്ട ജില്ലയിൽ ഇക്കാലയളവിൽ 495.3 മില്ലീമീറ്റർ മഴയാണ് പെയ്യേണ്ടത്. എന്നാൽ വേനൽ അവസാനിക്കാൻ ആഴ്ചകൾ ബാക്കി നിൽക്കുന്പോൾ ഇന്നലെവരെ ജില്ലയിൽ പെയ്തത് 603.5 മില്ലീമീറ്റർ മഴയാണ്.
433.2 മില്ലീമീറ്റർ മഴ പെയ്യേണ്ട കോട്ടയം ജില്ലയിൽ ഇന്നലെവരെ പെയ്തത് 464.6 മില്ലീമീറ്ററാണ്. 400.6 മില്ലീമീറ്റർ മഴ പെയ്യേണ്ട എറണാകുളത്ത് പെയ്തത് 406.3 മില്ലീമീറ്ററും. വേനൽ മഴ കണക്കുതികച്ച മറ്റൊരു ജില്ലയായ വയനാട്ടിൽ ശരാശരി 275.3 മില്ലീമീറ്റർ മഴയാണ് മൂന്നുമാസംകൊണ്ട് പെയ്യേണ്ടത്. എന്നാൽ ഇന്നലെവരെ പെയ്തത് 286.5 മില്ലീമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വേനൽ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. വേനൽ മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നിലനിന്നിരുന്ന ജല ദൗർലഭ്യത്തിന് ആശ്വാസമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റിന്റെ വരവും കേരളത്തിൽ ഈ ദിവസങ്ങളിൽ മഴ ശക്തമാക്കിയിട്ടുണ്ട്.