Uncategorized

പൈലറ്റ് ബോധപൂർവം രണ്ട് ഫ്യുവൽ സ്വിച്ചുകളും ഓഫാക്കി; അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ കാരണം പുറത്തുവിട്ട് വിദേശ മാധ്യമം

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ കാരണം എയർ ഇന്ത്യയുടെ ഫ്ലൈറ്റ് 171 വിമാനത്തിലെ പൈലറ്റ് ബോധപൂർവം ഫ്യുവൽ സ്വിച്ചുകൾ ഓഫാക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്. ഇറ്റാലിയൻ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രക്കാരായ 241 പേരടക്കം ആകെ 260 പേരാണ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യൻ അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും പാശ്ചാത്യ വ്യോമയാന ഏജൻസികളുടെ സ്രോതസുകളെ ഉദ്ധരിച്ച് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ എ.ഐ.ബി ഉദ്യോഗസ്ഥർ യുഎസിൽ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോൾ ഇറ്റാലിയൻ പത്രം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യ പൈലറ്റ് സുമിത്ത് സബർബാളിനെയാണ് അന്വേഷണ റിപ്പോർട്ട് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പൈലറ്റ് ആദ്യം ഇടത് എൻജിൻ ഓഫ് ചെയ്യുകയായിരുന്നു എന്നും, പിന്നീട് വലത് എൻജിൻ ഓഫ് ചെയ്തെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നത്. കോക്ക്പിറ്റിലെ വോയ്‌സ് റെക്കോർഡിംഗുകളുടെ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വിച്ചുകൾ ഏത് പൈലറ്റാണ് ഓഫാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതെന്നും വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം, റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സിവിൽ ഏവിയേഷൻ മന്ത്രാലയവും മറുപടി നൽകിയില്ല.
ജൂൺ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെ ഫ്ലൈറ്റ് 171 എന്ന ബോയിംഗ് 787 ഡ്രീംലൈനർ തകർന്നുവീണത്. രണ്ട് എഞ്ചിനുകളും പ്രവർത്തനം നിലച്ച് 32 സെക്കൻഡുകൾക്ക് ശേഷം വിമാനം മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 260 പേർ മരിച്ചിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും, മറ്റു 19 പേരുമാണ് അപകടത്തിൽ മരിച്ചത്.
വിമാനം പൊട്ടിത്തെറിച്ചാലും, വെള്ളത്തിൽ മുങ്ങിപ്പോയാലും നശിച്ച് പോകാത്ത രീതിയിലാണ് ബ്ലാക്ക് ബോക്സുകളുടെ നിർമാണം. അതുകൊണ്ട് തന്നെ ടൈറ്റാനിയം കൊണ്ട് നിർമിച്ച ബോക്സിനുള്ളിലാണ് റെക്കോർഡിങ് ഉപകരണങ്ങൾ സൂക്ഷിക്കുന്നത്. ബ്ലാക്ക് ബോക്സിൽ പ്രധാനമായി രണ്ട് ഘടകങ്ങളാണ് ഉള്ളത്. റെക്കോർഡിങ് സംവിധാനമായ എഫ്‌ഡിആർ അഥവാ ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ. മറ്റൊന്ന് കോക്പിറ്റ് വോയ്സ് റെക്കോഡർ (സിവിആർ).

എഫ്‌ഡിആറിൽ വിമാനത്തിന്റെ വേഗത, ഉയരം, എൻജിന്റെ അവസ്ഥ, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തും. പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങളും സിവിആറിലാണ് രേഖപ്പെടുത്തുക. 25 മണിക്കൂറിലധികമുള്ള വിവരങ്ങളാണ് ഇതിൽ നിന്നും ലഭിക്കുക. വിമാനം വെള്ളത്തിനടിയിലായാൽ ഇത് കണ്ടെത്താൻ 30 ദിവസം അൾട്രാസൗണ്ട് സിഗ്നലുകൾ അയയ്ക്കുന്ന ബീക്കണും ഇതിൽ സജ്ജീകരിച്ചിരിക്കും.
വിമാനാപകടമുണ്ടായാൽ ആഘാതം കുറവ് ഉണ്ടാകുന്ന പിൻഭാഗത്താണ് ബ്ലാക്ക് ബോക്സ് സൂക്ഷിക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യാൻ 10 മുതൽ 15 ദിവസമാണ് സമയമെടുക്കുന്നത്. കണ്ടെടുത്ത ബ്ലാക് ബോക്സ് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഫോറൻസിക് ലബോറട്ടറിക്ക് കൈമാറും.
കോക്പിറ്റ് വോയ്സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ എന്നിവയ്ക്ക് ഒപ്പം എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള റഡാർ വിവരങ്ങളടക്കം പരിശോധിച്ചായിരിക്കും ഒരു അനുമാനത്തിലേക്ക് അന്വേഷണസംഘം എത്തുക. ഡാറ്റ വിശകലനത്തിന് ശേഷം അപകടമുണ്ടായത് പിന്നിൽ പൈലറ്റുമാരുടെ പിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ എന്നിവയിൽ എന്തെങ്കിലുമാണോ എന്ന് കണ്ടെത്താനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button