യുഡിഎഫ് യാത്ര വർഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് എം.വി.ഗോവിന്ദൻ; തിരിച്ചടിച്ച് സതീശൻ

ജമാഅത്തെ ഇസ്ലാമിയെച്ചൊല്ലി കൊമ്പുകോർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും.
യുഡിഎഫിന്റെ പുതുയുഗ യാത്ര വർഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ് പ്രതിപക്ഷ നേതാവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
എന്നാൽ സിപിഎം വർഗീയത പഠിപ്പിക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. 45 കൊല്ലം സിപിഎമ്മിന് ജമാ അത്തെ വർഗീയവാദികൾ അല്ലായിരുന്നു. ജമാ അത്തെ ഇസ്ലാമിയെ സിപിഎം ഒപ്പം കൂട്ടിയതല്ലേയെന്നും സതീശൻ തിരിച്ചടിച്ചു. യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ മാത്രം വർഗീയവാദിയെന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും സതീശൻ ചോദിക്കുന്നു. ജമാ അത്തെ ഇസ് ലാമിക്കെതിരെ സമസ്ത പ്രമേയം പാസാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരു സംഘടനയുടെയും ആഭ്യന്തര കാര്യത്തിൽ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മൗദൂദി ചിന്ത യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നും രാഷ്ട്രീയ ഇസ്ലാം അപകടകരമായ ആശയമാണെന്നുമായിരുന്നു ജമാ അത്തെയ്ക്കെതിരെയുള്ള പ്രമേയത്തിൽ സമസ്ത വ്യക്തമാക്കിയത്. പാൻ ഇസ് ലാമിക് തീവ്രചിന്തയ്ക്കെതിരെ ജാഗ്രത വേണമെന്നും സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.




