കണ്ണൂര്‍: ആനവണ്ടിയിലെ ഉല്ലാസയാത്ര സഞ്ചാരപ്രിയർ ഏറ്റെടുത്തതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് കെഎസ്ആർടിസി. മേയ് നാലിന് ആഡംബര ക്രൂയിസില്‍ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് ഇപ്പോൾ കെഎസ്ആർടിസി.
കൊച്ചിയിലെ ആഡംബര കപ്പലായ നെഫ്രെറ്റിയില് അഞ്ചു മണിക്കൂര്‍ യാത്രയാണ് ഒരുക്കുന്നത്. ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് കപ്പലില്‍ മാത്രമായി 2500 രൂപ നല്‍കണം. കെഎസ്ആര്‍ടിസി യാത്രയ്ക്ക് പ്രത്യേക പണം ഈടാക്കും. ഞായറാഴ്ച രാവിലെ കണ്ണൂര്‍ ഡിപ്പോയില്‍നിന്നു പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാള്‍ക്ക് നാലുനേരത്തെ ഭക്ഷണം ഉള്‍പ്പെടെ 1000 രൂപ ചെലവിൽ രാവിലെ ആറിനു പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തുന്ന രീതിയിൽ വയനാടൻ യാത്രയും സജ്ജീകരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഭക്ഷണമുള്‍പ്പെടെ ഞായറാഴ്ച രാവിലെ ഏഴിനു പുറപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം 5.30ന് തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ യാത്ര. ഒരു ദിവസത്തേക്ക് 1850 രൂപയാണ് ചെലവ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ തിരിച്ചെത്തുന്ന രണ്ടു ദിവസത്തെ യാത്രയ്ക്ക് 2500 രൂപയാണ്.
ഉല്ലാസയാത്രയിലൂടെ നേട്ടം കൊയ്ത് കെഎസ്ആർടിസി
ഉല്ലാസയാത്രയിലൂടെ രണ്ടുമാസത്തിനിടെ പത്തു ലക്ഷത്തിലധികം രൂപ അധികവരുമാനമാണ് കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 12ന് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ്. മൂന്നാറിലേക്ക് എട്ടും വയനാട്ടിലേക്ക് 18ഉം യാത്രകളാണ് ഇതുവരെ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു പൂര്‍ത്തിയാക്കിയത്.
ആനവണ്ടിയിലെ ആനന്ദകരമായ യാത്രയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്സ്പ്രസ് ബസുകളിലായി 39 പേരുടെ സീറ്റ് സൗകര്യത്തിലാണ് യാത്ര. രണ്ടാം ശനി, ഞായര്‍, അവധി ദിവസങ്ങളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. വയനാട്ടിലേക്ക് ഒരു ദിവസത്തെയും മൂന്നാറിലേക്ക് രണ്ടു ദിവസത്തെയും പാക്കേജാണ് ഇപ്പോഴുള്ളത്.
വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ വനിതാ യാത്ര ശ്രദ്ധേയമായിരുന്നു. ഇതോടെ കൂടുതല്‍ വനിതാസംഘങ്ങളും കെഎസ്ആര്‍ടിസിയെ സമീപിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ചുള്ള യാത്രയും ഒരുക്കുന്നുണ്ട്. മൂന്നാര്‍ യാത്രയില്‍ താമസസൗകര്യം ഒരുക്കുന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.
previous post