തലശേരി–-മാഹി ബൈപാസിൽ നാല് പാലങ്ങളുടെയും നിർമാണം പൂർത്തിയായി. മുഴപ്പിലങ്ങാട്–-ചിറക്കുനി (420 മീറ്റർ), പാലയാട്–-ബാലം (900 മീറ്റർ), എരഞ്ഞോളി (180 മീറ്റർ), കവിയൂർ–-മയ്യഴിപ്പുഴ (870 മീറ്റർ) പാലങ്ങളാണ് പൂർത്തിയായത്. അഴിയൂർ റെയിൽവേ മേൽപാലത്തിന്റെ പൈലിങ് നീളുകയാണ്. അഞ്ചുദിവസം ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയാൽ പൈലിങ് തീർക്കാം. ഇതിനായി റെയിൽവേക്ക് ദേശീയപാത അതോറിറ്റി കത്തുനൽകി. 150 മീറ്ററാണ് റെയിൽവേ മേൽപാലത്തിന്.
പാലയാട്–-ബാലത്തിൽ പാലത്തിന് 270 മീറ്റർ നീളം കൂട്ടണമെന്ന നിർദേശവും ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണ്. നിലവിൽ ബൈപാസിലെ ഏറ്റവും നീളമേറിയ പാലമാണ് പാലയാടേത്. പാലത്തിനോട് ചേർന്ന് മണ്ണിട്ടുയർത്തി റോഡ് നിർമിക്കാനാണ് നേരത്തെയുള്ള തീരുമാനം. മണ്ണിട്ടുയർത്തിയാൽ വെള്ളക്കെട്ടുണ്ടാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
നിർമാണം അവസാനഘട്ടത്തിലേക്ക്
ബൈപാസ് നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. 2017-ൽ തുടങ്ങിയ പ്രവൃത്തി 30 മാസംകൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ പ്രളയവും കോവിഡും പ്രവൃത്തി വൈകിപ്പിച്ചു. മെയ് അവസാനമാണ് ഒടുവിൽ അനുവദിച്ച സമയം. അഴിയൂർ റെയിൽവേ മേൽപാലവും പാലയാട്–-ബാലത്തിൽ പാലം നീളം കൂട്ടണമെന്ന ആവശ്യവുമാണ് സമയബന്ധിതമായി ബൈപാസ് പൂർത്തിയാക്കുന്നതിന് തടസ്സം. ആകെയുള്ള 18.6 കിലോമീറ്റർ റോഡിൽ 2.5 കിലോമീറ്ററാണ് ടാറിങ് ബാക്കി. 22 അടിപ്പാതയും ഒരുമേൽപ്പാലവും 60 കലുങ്കുകളും ആദ്യഘട്ടത്തിൽ പൂർത്തിയായി. നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ റോഡ് അടയാളപ്പെടുത്താനും മെറ്റൽ ബീം ക്രാഷ് ബാരിയർ സ്ഥാപിക്കാനും തുടങ്ങി. സർവീസ് റോഡ് നിർമാണത്തിന് ചിലയിടങ്ങളിൽ തടസ്സമുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ സർവീസ് റോഡ് സ്ഥലമെടുപ്പ് പൂർത്തിയായില്ല. ദേശീയപാതയിൽ മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെയാണ് ബൈപാസ്.
5