തലശേരി: നഗരസഭയുടെ പുതിയ ബജറ്റ് വൈസ് ചെയർമാൻ വാഴയിൽ ശശി കൗൺസിൽ മുൻപാകെ അവതരിപ്പിച്ചു. ഇതിന്മേലുള്ള ചർച്ച ഇന്ന് നടത്തും. 78,03, 44,966 രു പ വരവും 74,09,65,525 രൂപ പ്രതീക്ഷിത ചെലവും 3,93,79,441 രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് ഭക്ഷ്യ സുരക്ഷയ്ക്കും മാലിന്യ നിർമാർജനത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഊന്നൽ നൽകിയ ബജറ്റിൽ മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും തുക വകയിരുത്തിയിട്ടുണ്ട് .
പൈതൃക സമൃദ്ധിയും പ്രകൃതി രമണീയതയും സംഗമിക്കുന്ന തലശേരിയിലെ ടൂറിസം മേഖലയെ നിർണായകമായി അടയാളപ്പെടുത്തുന്ന രീതിയിൽ മാറ്റുമെന്ന വാഗ്ദാനവും ബജറ്റിൽ പറയുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പഴയ ബസ് സ്റ്റാൻഡിൽ പത്തു കോടി രൂപ ചെലവഴിച്ച് പാർക്കിംഗ് പ്ലാസ നിർമിക്കാൻ സർക്കാർ തുക അനുവദിച്ചതായി ബജറ്റ് അവതരണ വേളയിൽ വൈസ് ചെയർമാൻ അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ തരിശ് നിലങ്ങൾ കൃഷിയിടങ്ങളാക്കും. വീടില്ലാത്ത എല്ലാവർക്കും പാർപ്പിടം, നഗരസഭ ദാരിദ്രമില്ലാത്ത നഗരമാക്കും. എല്ലാ സർക്കാർ വിദ്യാലയങ്ങളും ഹൈടെക് ആക്കും. അഴുക്കു ചാൽ നവീകരണത്തിന് രണ്ടു കോടി ചെലവഴിക്കും. ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണും. നഗരസഭാ സ്ഥലത്ത് അരക്കോടി ചെലവഴിച്ച് ഷീ ലോഡ്ജ് നിർമിക്കും. വനിതാ ഹോട്ടൽ നിർമിക്കാനും ബജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചെയർപേഴ്സൺ ജമുന റാണി അധ്യക്ഷത വഹിച്ചു.