മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു.
മിമിക്രി, അഭിനയം, ഗായകൻ സാമൂഹികപ്രവർത്തനം എന്നു തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തവിധം സർവതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവൻ മണി.
വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവൻ മണി എന്ന ചാലക്കുടിക്കാരന്റെ കാൽ മണ്ണിൽ തന്നെ ഉറച്ചു നിന്നു .
ചാലക്കുടി ടൗണിൽ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള സിനിമാലോകത്തെ മിന്നും നക്ഷത്രമായത് കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
പട്ടിണി ജീവിതത്തിന്റെ താളം തെറ്റിച്ച ബാല്യവും കൗമാരവും.
ഇതിനിടയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടി ൽ ഒന്നാം സ്ഥാനം. ജീവിത യാത്രയുടെ ഗതിമാറ്റി വിട്ട വിജയമായിരുന്നു അത്.
1995 ൽ സിബിമലയിൽ ചിത്രമായ അക്ഷരത്തിൽ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു കൊണ്ട് തന്നെ സിനിമയുടെ മാന്ത്രിക ലോകത്തെത്തി.
ഹാസ്യ കഥപ്പാത്രമായും നായകനായും വില്ലനായും ആക്ഷൻ ഹീറോയായും അരങ്ങു വാണു.
പോലീസായും കളക്ടറായും സിനിമയിലെത്തുമ്പോൾ പൊതു സമൂഹത്തിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്.
ഇന്നും മാറുവാൻ മടിയ്ക്കുന്ന സവർണ മേധാവിത്വത്തിന്റെ പ്രതിഫലനമായിരുന്നു അത് .
സിനിമയിലെ ഉയർച്ച താഴ്ചകളെ നേരിടുവാൻ ജീവിതാനുഭവം നൽകിയ സമ്പത്ത് മാത്രം മതിയാരുന്നു.
ഏത് അഭിമുഖത്തിലും പൂർവ്വകാല കഷ്ടങ്ങളെ യാതൊരു മടിയും കൂടാതെ വെളിപ്പെടുത്തി. നാടൻ പാട്ടുകളിലൂടെ ആ മണികിലുക്കം നാട്ടുവഴികളിൽ പ്രതിധ്വനിച്ചു .
അടിസ്ഥാന വർഗ്ഗത്തിന്റെ വിഷമതകൾ പറയുന്ന പാട്ടുകളായി അവ എക്കാലവും ശ്രദ്ധിക്കപ്പെട്ടു.
സിനിമ പാട്ടുകളിൽ നിന്നും നാടൻ പാട്ടുകളിലേക്ക് മലയാളിയുടെ ഇഷ്ടത്തെ അദ്ദേഹം പറിച്ചുനട്ടു.
മലയാളി മറന്നുപോയ നാടൻപാട്ടുകളെ അവർ പോലുമറിയാതെ ചുണ്ടുകളിലേക്ക് കൊണ്ടുവരുവാൻ മണിയോളം ശ്രമിച്ച കലാകാരനില്ല.
ആടിയും പാടിയും സാധാരണക്കാരോട് ചേര്‍ന്ന്നിന്നുകൊണ്ട് മണി സാധാരണക്കാരനായി നില നിന്നു.
ആറു വർഷങ്ങൾക്കിപ്പുറം ആ മണി നാദം നിലച്ചു എന്ന ചാലക്കുടിപ്പുഴ പോലും വിശ്വസിച്ചിട്ടില്ല.