കനത്ത യുദ്ധം നടക്കുന്ന യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. യാത്രയ്ക്ക് സജ്ജമാകാൻ സുമിയിൽ കുടുങ്ങിയവർക്ക് നിർദേശം നൽകി. വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചതായി ഹോസ്റ്റർ കെയർടേക്കർമാർ അറിയിച്ചു.
അതേസമയം, ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ എല്ലാമാർഗവും തേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. എല്ലാവരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.ഇതിനിടെ, സൈന്യം അധിനിവേശം തുടരുന്ന യുക്രെയ്നിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നു റഷ്യ അറിയിച്ചു. മാനുഷിക പരിഗണന നൽകുമെന്നും യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യൻ സ്ഥാനപതി വ്യക്തമാക്കി. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു.
റഷ്യയോടു ചേർന്ന കിഴക്കൻ യുക്രെയ്നിലെ ഹർകീവ്, സുമി നഗരങ്ങളിൽ മലയാളികളുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യൻ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ്‍വർധൻ ശൃംഗ്ല ചർച്ച ചെയ്തിരുന്നു.മോസ്കോയിൽനിന്നുള്ള ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിയിൽനിന്ന് 70 കിലോമീറ്ററകലെ റഷ്യയിലെ ബെൽഗ്രോദിൽ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതൽ മുന്നോട്ടുപോകാനാകുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, തലസ്ഥാനമായ കീവിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരും അവിടെ നിന്നു പുറത്തുകടന്നതായി ഹർഷ്‌വർധൻ ശൃംഗ്ല ഇന്നലെ രാത്രി അറിയിച്ചു.
ഓപ്പറേഷൻ ഗംഗ – ഹെൽപ്‌ലൈൻ നമ്പരുകൾ
യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പോളണ്ട്, റുമേനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെന്ററുകൾ പ്രവർത്തിക്കുന്നു. “OpGanga Helpline” (@opganga) എന്ന ട്വിറ്റർ ഹാൻഡിലിലും സഹായം ലഭ്യമാണ്.