കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരി രണ്ടാംവാരത്തോടെ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണനയില്‍. പൊതുയിടങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാന്‍ വൈകുമെങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ മാറ്റുന്നതാണ് നിലവില്‍ ആലോചിക്കുന്നത്. മൂന്നാംതരംഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ രൂക്ഷാമാകാതെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനായെന്നാണ് വിലയിരുത്തല്‍.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 1500 പേര്‍ക്ക് വരെ പങ്കെടുക്കാം. ഉത്സവങ്ങള്‍ക്ക് കലാപരിപാടികള്‍ ഉള്‍പ്പെടെ നടത്താം. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും മാളുകളും സ്വയംനിയന്ത്രണ സ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആരാധാനലയങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ജീവിതം സാധാരണനിലയിലേക്ക് മാറിത്തുടങ്ങുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പതിയെ പിന്‍വലിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
കൊവിഡ് വ്യാപനതോത് സംസ്ഥാനത്ത് എട്ട് ശതമാനത്തില്‍ താഴെയാണ്. ഒരുമാസത്തിനുള്ളില്‍ കൊവിഡ് വ്യാപനത്തില്‍ നിന്ന് മുക്തമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേ സമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇന്നലെ നിര്‍ദ്ദേശം നല്‍കി.
ആശുപത്രികള്‍ ഏത് സമയത്തും അടിയന്തര സേവനങ്ങള്‍ക്ക് സജ്ജമായിരിക്കണമെന്നും സാഹചര്യം സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്നും കേന്ദ്രം അറിയിച്ചു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം, ശുചിത്വം, അടച്ച സ്ഥലങ്ങളില്‍ വായുസഞ്ചാരം എന്നിവ നിര്‍ബന്ധമാക്കുന്നത് തുടരണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.