കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ബദൽ ഉൽപന്നങ്ങൾ വ്യാപിപ്പിക്കാൻ തീരുമാനം. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് നഗരസഭകളിൽ വ്യാപാരികളുടെ പിന്തുണയോടെ ബദൽ ഉൽപന്നങ്ങൾക്കായി വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
തലശ്ശേരി സബ് കലക്ടർ അനുകുമാരി വിളിച്ചുചേർത്ത വ്യാപാരികളുടെയും നഗരസഭതല ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ് തീരുമാനം. ബദൽ ഉൽപന്ന പ്രദർശനം മൂന്നു നഗരസഭകളിലും സംഘടിപ്പിക്കും. കല്യാണം, ആഘോഷങ്ങൾ തുടങ്ങിയ വിവിധ ചടങ്ങുകൾ ഹരിത പെരുമാറ്റ ചട്ടപ്രകാരമാണ് നടത്തുന്നതെന്ന് ഉറപ്പുവരുത്തും. ചട്ടലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപവത്കരിച്ച ആൻറി പ്ലാസ്റ്റിക് വിജിലൻസ് സംഘങ്ങളുടെ പ്രവർത്തനം മാർച്ച് മുതൽ ശക്തിപ്പെടുത്തണമെന്ന് സബ് കലക്ടർ നിർദേശിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഹരിത പെരുമാറ്റ ചട്ടം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സ്ഥാപനങ്ങൾക്ക് ഹരിത ഗ്രേഡിങ് നടത്തി സാക്ഷ്യപത്രം നൽകാനും യോഗത്തിൽ തീരുമാനമായി. നിലവിൽ നിരോധിച്ച പ്ലാസ്റ്റിക് ബാഗുകൾ വിൽക്കരുതെന്ന് കടയുടമകൾക്ക് നഗരസഭകളും പഞ്ചായത്തുകളും കർശന നിർദേശം നൽകിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും അവയുടെ ഉപയോഗം കുറക്കാനുമായി തദ്ദേശ തലത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിന് ശക്തിപകരാനായാണ് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിെൻറ ഭാഗമായി ബദൽ ഉൽപന്നങ്ങൾ വ്യാപിപ്പിക്കാനുള്ള തീരുമാനം. ടൗണുകളും പൊതുസ്ഥലങ്ങളും പൊതുജന -വ്യാപാരി സമൂഹത്തിെൻറ പിന്തുണയോടെ ശുചീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, തലശ്ശേരി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പ്രമോദ്, കൂത്തുപറമ്പ് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബാബു എന്നിവർ പങ്കെടുത്തു.