കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിനുനേരെയുണ്ടായ സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബോംബ് നിര്‍മാണത്തിനു വേണ്ട സ്ഫോടകവസ്തുക്കള്‍ വാങ്ങാന്‍ അറസ്റ്റിലായ അക്ഷയ്യും മിഥുനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് താഴെചൊവ്വയിലെ പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. താഴെ ചൊവ്വയിലെ പടക്ക കടയില്‍നിന്ന് ഒരു കവറുമായി സംഭവദിവസം രാവിലെ ഒന്‍പതോടെ ഇവര്‍ മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെനിന്നാണ് പടക്കവും സ്ഫോടകവസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം കേസില്‍ അറസ്റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അക്ഷയിനെ കണ്ണൂര്‍ താഴെചൊവ്വയിലെ പടക്കക്കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അക്ഷയ്യാണ് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്ര പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ചേര്‍ത്ത് നാടന്‍ ബോംബുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എടക്കാട് പോലീസ് അക്ഷയ്യ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വിവാഹപാര്‍ട്ടിക്കായി പോയ സംഘത്തിലെ റിജുല്‍, സനീഷ്, ജിജില്‍ എന്നിവരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പോലീസിന് വീഴ്ച
സംഭവിച്ചിട്ടില്ല: എസിപി
കണ്ണൂർ: ജിഷ്ണുവിന്റെ മൃതദേഹം പോലീസ് സംഭവസ്ഥലത്തുനിന്ന് മാറ്റാൻ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസിപി പി.പി. സദാനന്ദൻ പറഞ്ഞു. ആളുകൾ പരിക്കേറ്റ് കിടക്കുന്ന സംഭവമാണെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിക്കുന്ന നടപടികൾ സ്വീകരിക്കും. എന്നാൽ തോട്ടടയിൽ യുവാവ് തല ചിന്നിച്ചിതറി മരിക്കുകയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എഫ്ഐആർ തയാറാക്കിയശേഷം മാത്രമേ മൃതദേഹം മാറ്റാൻ സാധിക്കുകയുള്ളൂ. കൊലപാതക കേസിലെ ഇൻക്വസ്റ്റ് ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും സമയമെടുത്ത് ചെയ്യേണ്ടതാണ്. സൂക്ഷ്മമായ പരിശോധന നടത്തിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു അപാകതകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മകൻ നിരപരാധിയെന്ന്
അക്ഷയ്യുടെ അച്ഛൻ
കണ്ണൂർ: തന്റെ മകന് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലെന്ന് അറസ്റ്റിലായ അക്ഷയ്യുടെ അച്ഛൻ പ്രസന്നൻ. എല്ലാവരും കൂട്ടുകാരായിരുന്നു. മിഥുൻ വീടിന്റെ അടുത്തുതന്നെയാണ് താമസം. നാട്ടിലായാലും പഠിച്ചിരുന്ന സ്ഥലത്തായാലും യാതൊരുവിധ അക്രമസംഭവങ്ങളിലൊന്നും ഉൾപ്പെട്ടിരുന്നില്ല. രാഷ്ട്രീയപരമായ യാതൊരു പ്രവർത്തനങ്ങളിലും അക്ഷയ് പങ്കെടുത്തിരുന്നില്ല. മറ്റുള്ളവർ പാർട്ടിയിൽ സജീവമായിരുന്നു. അതിന്റെ കൂടെ പോകും. അത്രയേയുള്ളൂ. അക്ഷയ് നിരപരാധിയാണെന്നും ഇട്ടിരുന്ന ഷർട്ടിന്റെ കളർ നോക്കി അക്ഷയെ പിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ ബോംബ് പൊട്ടിച്ച്
പരീക്ഷണം നടത്തിയെന്ന്
മേയർ
കണ്ണൂര്‍: കൊലപാതകത്തലേന്ന് രാത്രിയിൽ പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്. ഏച്ചൂരിലെ മാലിന്യസംസ്കരണ പ്ലാന്റിന് സമീപം പുലർച്ചെ ഒന്നോടെയാണ് സ്ഫോടനമുണ്ടായത്. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. ബോംബ് നിര്‍മിക്കാനും സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം ഇവര്‍ക്കുണ്ടെന്നും ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.