കണ്ണൂർ: വേനൽ കനത്തതോടെ തീപിടിത്തങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ. ഈ മാസം മാത്രം കണ്ണൂർ ജില്ലയിൽ 60 ഓളം സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി. കാടുകളും പുൽമേടുകളും മാത്രമല്ല കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തീപിടിത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായത്. കണ്ണൂര്‍ അഗ്നിരക്ഷാനിലയം പരിധിയില്‍ മാത്രം ഈ മാസം 23 വരെ 36 കോളുകളാണ് തീപിടിത്തവുമായി ബന്ധപ്പെട്ടു ലഭിച്ചത്. ഈ മാസം നാലിന് മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജില്ലയില്‍ ആറിടത്താണ് തീപിടിത്തമുണ്ടായത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമീപം സ്വകാര്യ ബസ് ഓട്ടത്തിനിടെ കത്തിയത് നടുക്കമുണ്ടാക്കുന്ന കാഴ്ചയായിരുന്നു. വാഹനത്തിന്റെ കാലപ്പഴക്കവും തീകെടുത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതും അഗ്നിബാധയ്ക്കു കാരണമായി. കല്യാശേരിയില്‍ കൊപ്രാ ഡ്രയറിന് തീപിടിച്ചത് അന്തരീക്ഷത്തില്‍ ചൂടുകൂടിയതിനാലാണ്. കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡിൽ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശമുണ്ടായിരുന്നു. കംപ്യൂട്ടറിന്റെ യുപിഎസ് ഓഫാക്കാതെ പോയതാണ് അഗ്നിബാധയ്ക്കു കാരണമായത്. ബാറ്ററി ചാര്‍ജാകുമ്പോള്‍ ചൂടു കൂടുന്നതും കത്താന്‍ കാരണവുമായി. എറ്റവുമൊടുവില്‍ കഴിഞ്ഞ ശനിയാഴ്ച ഇരിട്ടി വിളമനയില്‍ കശുവണ്ടി, റബര്‍ തോട്ടങ്ങള്‍ക്ക് തീപിടിത്തമുണ്ടായി വലിയ നഷ്ടമാണുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വില്ലൻ
വീട്ടിലും സ്ഥാപനങ്ങളിലും തീപിടിത്തമുണ്ടാകുന്നതിന് പ്രധാന കാരണം ഷോർട്ട് സർക്യൂട്ടാണ്. കാലഹരണപ്പെട്ട ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് ഷോർട്ട് സർക്യൂട്ടിന് കാരണം. മാലിന്യാവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും തീപിടിത്തത്തിന് കാരണമാകാറുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. ചൂടുകാലത്ത് കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ വാഹനങ്ങള്‍ കത്താനുള്ള സാധ്യതയേറെയാണ്. ബേക്കറികളുടെയും ഹോട്ടലുകളുടെയും അടുക്കളയില്‍ തീപിടിക്കാനുള്ള സാധ്യതയുണ്ട്. വേനല്‍ കനക്കുന്നതോടെ പുല്‍മേടുകളും അടിക്കാടുകളും ഉണങ്ങി കത്താനുള്ള സാധ്യതയേറെയാണ്. വേനലാകുന്നതിന് മുന്‍പുതന്നെ തീപിടിത്തങ്ങൾ വർധിക്കുന്നത് അഗ്നിരക്ഷാസേനയ്ക്ക് തലവേദനയായിട്ടുണ്ട്.
കണ്ണൂരില്‍ ചൂട് കൂടുതല്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശങ്ങളിലൊന്ന് കണ്ണൂർ ജില്ലയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ ജില്ലയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 34.4 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞ താപനില 24.5 ഡിഗ്രി സെല്‍ഷ്യസാണ്. പകല്‍ ചൂട് കൂടുതലും വൈകുന്നേരമാകുന്പോൾ തണുപ്പ് വരുന്നതും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം പകര്‍ച്ചപ്പനിയും ക്ഷീണവും ആളുകളില്‍ വ്യാപകമായി കണ്ടുവരുന്നു. ജനുവരി മാസത്തിൽ അനുഭവപ്പെടുന്ന കൊടുംചൂട് മാര്‍ച്ച് മുതല്‍ മേയ് മാസം വരെ അതിന്റെ പാരമ്യത്തിലെത്തുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. 60 ശതമാനം മഴ അധികം ലഭിച്ച മണ്‍സൂണാണ് പിന്നിട്ടത്. തുലാവര്‍ഷത്തിലും മഴ ഗണ്യമായ അളവില്‍ കൂടുതല്‍ കിട്ടി. ഇതു കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കുമെങ്കിലും അത്യുഷ്ണം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയേക്കും.