ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു നേതാക്കൾ രാജ്ഭവനിൽ എത്തിയത്.
നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് സർക്കാരല്ലെന്നും കോടതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്തയ്ക്ക് കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന ഭേദഗതി ചട്ടവിരുദ്ധവും വിവിധ കോടതി വിധികളുടെ ലംഘനവുമാണ്. അതിനാൽ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നും രാഷ്ട്രപതിക്ക് അയയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
25 വർഷം മുൻപ് ഇടതുപക്ഷ സർക്കാർ തന്നെ കൊണ്ടുവന്ന നിയമമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോൾ അവർ തന്നെ പറയുന്നത്. ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ മന്ത്രി പി.രാജീവിന്റെ വാദങ്ങളെല്ലാം തെറ്റാണ്.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ടി.ജലീലിനെതിരേ ലോകായുക്താ ഉത്തരവുണ്ടായപ്പോൾ ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായം സർക്കാരിനുണ്ടായിരുന്നില്ല. നിലവിൽ മുഖ്യമന്ത്രിക്കും മന്ത്രി ആർ.ബിന്ദുവിനും എതിരായ പരാതി ലോകായുക്ത പരിഗണിക്കാനിരിക്കേയാണ് കൂച്ചുവിലങ്ങിടാൻ സർക്കാർ നീക്കം നടത്തുന്നത്.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് ഓർഡിനൻസ്. ഇ.കെ.നായനാരെയും ഇ.ചന്ദ്രശേഖരൻ നായരെയും അപമാനിക്കുന്ന ഓർഡിനൻസാണ് മന്ത്രിസഭായോഗം അംഗീകരിച്ചതെന്നും സതീശൻ പരിഹസിച്ചു.
രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, സി.പി.ജോണ്, മോൻസ് ജോസഫ്, എ.എ.അസീസ് തുടങ്ങിയ നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പം ഗവർണറെ കാണാൻ എത്തിയിരുന്നു.