പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവ് കൂട്ടിയ സ്കൂളുകൾക്കൊപ്പമെത്താൻ പ്രീ സ്കൂളുകളും. സർവശിക്ഷാ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ ജില്ലയിൽ തുടക്കമിടുന്ന പദ്ധതിയുടെ ഭാഗമായി രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിഫെസിലിറ്റി ഇന്റർനാഷണൽ പ്രീസ്‌കൂൾ നിർമിക്കും. പ്രീ സ്‌കൂൾ വിദഗ്ധർ, ബിപിസിമാർ, ട്രെയിനർമാർ, അധ്യാപികമാർ എന്നിവരുടെ കൂട്ടായ ചർച്ചയിൽ പദ്ധതി നിർദേശം തയ്യാറായി.
ജില്ലയിൽ കണ്ണൂർ ഡയറ്റ് മോഡൽ പ്രീ സ്കൂൾ, ശിവപുരം ജിഎൽപിഎസ്, ചുങ്കക്കുന്ന് ജിയുപിഎസ് എന്നിവയാണ് മാതൃകയാക്കി ഉയർത്തുന്നത്. ഇതിനായി തദ്ദേശസ്ഥാപന സഹകരണത്തോടെ 15 ലക്ഷം രൂപ വീതം നൽകി കഴിഞ്ഞു. 14 സ്കൂളുകൾക്ക് 95,000 രൂപയും നൽകും. കേരള പ്രീ സ്‌കൂൾ കരിക്കുലം, കളിപ്പാട്ടം, തീമാറ്റിക് വർക്ക് ബുക്കുകൾ, കളിത്തോണി എന്നിവ പ്രയോജനപ്പെടുത്തി സമഗ്രവികാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. ബഹുമുഖ ബുദ്ധിവികാസത്തിന് അനുയോജ്യമായി പ്രവർത്തനയിടങ്ങൾ സജ്ജീകരിക്കും. പ്രകൃതിയെ പ്രയോജനപ്പെടുത്തിയും സ്‌കിൽസ് ഡവലപ്മെന്റ് ചൈൽഡ് പെഡഗോജിക് ബയോഡൈവേഴ്സിറ്റി കളിയിടങ്ങളാക്കി ഒരോ പ്രീ സ്‌കൂളിനെയും മാറ്റും.
ആറുവയസിൽ താഴെയുള്ളവർ, അങ്കണവാടി കുട്ടികൾ, പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾ തുടങ്ങി എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള ക്ലസ്റ്റർ പ്രീ സ്‌കൂളിങ് സംവിധാനത്തിനാണ് പദ്ധതിയിൽ ഊന്നൽ. പദ്ധതിയുടെ ആശയങ്ങൾ ചർച്ച ചെയ്യൽ ശിൽപ്പശാല പി വി പ്രദീപ് ഉദ്ഘാടനംചെയ്തു. ഡിപിസി ഇ സി വിനോദ് കുമാർ അധ്യക്ഷനായി. ഡിപിഒ ഡോ. രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു. കണ്ണൂർ നോർത്ത് എഇഒ പി വി പ്രദീപൻ, ടി പി അശോകൻ, രാജേഷ് കടന്നപ്പള്ളി, ഉണ്ണികൃഷ്ണൻ, കെ കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.