‘എന്തിനിത്രേം ഫോര്‍മാലിന്‍?’; അഹമ്മദാബാദ് വിമാനാപകടത്തില്‍ ലണ്ടനിലെത്തിച്ച മൃതദേഹങ്ങളില്‍ കൂടിയ അളവില്‍ രാസസാന്നിധ്യം

അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം ലണ്ടനിലെത്തിച്ച മൃതദേഹങ്ങളില്‍ കൊടുംഭീകരമായ തോതില്‍ രാസസാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ ഈ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത ജീവനക്കാര്‍ക്ക് അപകടകരമായ തോതില്‍ രാസസാന്നിധ്യമേറ്റതായാണ് റിപ്പോര്‍ട്ട്. ജൂൺ 12-നുണ്ടായ അപകടത്തില്‍ തകർന്ന ബോയിങ് 787 വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്‍മാരും ഉണ്ടായിരുന്നു. ലണ്ടനിലെത്തിച്ച മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫസർ ഫിയോണ വിൽകോക്സ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മൃതദേഹങ്ങളില്‍ കൂടിയ അളവില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ അപകടകരമായ ഫലങ്ങള്‍ സൃഷ്ടിക്കുകയും ഗുരുതരമായ ശ്വാസകോശ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.




