Uncategorized

ദിത്വ ചുഴലിക്കാറ്റ് വരുന്നു, കനത്ത മഴയെത്തും; പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം/ചെന്നൈ ∙ ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് 2 ദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. ഇന്നു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതോടെ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ ഇന്നു വൈകിട്ട് മുതൽ കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. ചുഴലി ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിലോ തെക്കൻ ആന്ധ്രയിലോ കര തൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു.

ദിത്വ ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതോടെ ചെന്നൈ നഗരത്തെ കാത്തിരിക്കുന്നത് കനത്ത മഴ. ഇന്നു രാത്രിയോടെ മഴ തീവ്രമാകുമെന്നാണു പ്രതീക്ഷ. നാളെയും മഴ തുടരും. ചുഴലിക്കാറ്റ് ചെന്നൈക്കു സമീപം കരതൊട്ടാൽ നഗരത്തിൽ അതിശക്തമായ മഴയ്ക്കാണു സാധ്യത. 2023ൽ മിഷോങ് ചുഴലിക്കാറ്റ് നഗരത്തെ കാര്യമായി ബാധിച്ചിരുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ മുങ്ങിപ്പോയി. അതേസമയം കഴിഞ്ഞ വർഷത്തെ ചുഴലിക്കാറ്റ് നഗരത്തെ ബാധിച്ചില്ല.

ചെന്നൈക്ക് 490 കിലോമീറ്റർ അകലെയാണു ചുഴലിക്കാറ്റിന്റെ ഇന്നലെ രാത്രിയിലെ സ്ഥാനം. മണിക്കൂറിൽ 7 കിലോമീറ്റർ വേഗത്തിലാണ് നിലവിൽ സഞ്ചരിക്കുന്നത്. മഴയെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ലാ കലക്ടർമാർക്കു നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ ജില്ലകളിൽ എൻഡിആർഎഫ് (ദേശീയ ദുരന്ത പ്രതികരണ സേന) സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button