കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെ സ്ഫോടനം: മെക്കാനിക്കിനു ദാരുണാന്ത്യം

ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തിൽ മെക്കാനിക്കിനു ദാരുണാന്ത്യം. ചങ്ങനാശേരി ചിത്ര വർക്‌ഷോപ്പിലെ ജീവനക്കാരനായ ചങ്ങനാശേരി മാമ്മൂട് വെളിയം കട്ടത്തറ കുഞ്ഞുമോനാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ന് ക്യാംപസിലായിരുന്നു സംഭവം. എൻജിന്റെ ശേഷി കൂട്ടുന്ന ടർബോ ചാർജർ മാറ്റി സ്ഥാപിച്ച ശേഷം സ്റ്റാർട്ടാക്കിയ ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഡ്രൈവർ പേരിശ്ശേരി സ്വദേശി സജീന്ദ്രനും ബസിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നന്നാക്കിയ ടർബോ ചാർജർ ഘടിപ്പിച്ച ശേഷം സ്റ്റാർട്ടാക്കിയപ്പോൾ എൻജിനിൽനിന്ന് വൻ ശബ്ദമുയർന്നു. രണ്ടു നിമിഷത്തിനുള്ളിൽ ഗിയർ ബോക്‌സ് സഹിതം പൊട്ടിത്തെറിച്ചെന്ന് രക്ഷപ്പെട്ട ഡ്രൈവർ സജീന്ദ്രൻ പറഞ്ഞു. ഈ സമയം ബോണറ്റിന് സമീപം ഇരിക്കുകയായിരുന്ന കുഞ്ഞുമോന് യന്ത്രഭാഗങ്ങൾ തെറിച്ച് ദേഹമാസകലം പരുക്കേറ്റു. ഉടൻ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊട്ടിത്തെറിയുണ്ടായ ബസിൽനിന്ന്, രണ്ടു ദിവസം മുൻപ് വിദ്യാർഥികളുമായി പോകവേ കുറ്റൂരിൽ വച്ച് പുക ഉയർന്നിരുന്നു. വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടശേഷം ബസ് കോളജിൽ എത്തിച്ച് ചങ്ങനാശേരിയിലെ വർക്‌ഷോപ്പിൽ നിന്ന് ജീവനക്കാരെ വരുത്തി പരിശോധിച്ചു. ടർബോ ചാർജറിന് തകരാർ കണ്ടതിനെ തുടർന്ന് അഴിച്ചു കൊണ്ടു പോയി നന്നാക്കി ഇന്നലെ തിരികെ കൊണ്ടുവന്ന് ഘടിപ്പിച്ച് സ്റ്റാർട്ട് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ബസിന്റെ ഉൾഭാഗം തകർന്നു. സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും തകർന്നു. സിൽവിയാണ് കുഞ്ഞുമോന്റെ ഭാര്യ. മകൻ: കെ.കെ.ജോൺ (4ാം ക്ലാസ് വിദ്യാർഥി, ക്ലൂണി സ്കൂൾ)




