രാജ്യത്തുള്ള ആറായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ ഇനി വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. നിലവിൽ 6071 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമാണ്. ഈ പദ്ധതിയ്ക്ക് വേണ്ടി മാത്രമായി റെയിൽവേ മന്ത്രാലയം പ്രത്യേകം ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. എങ്കിലും ഗ്രാമീണ മേഖലയിലുള്ള 193 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് കീഴിൽ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചിട്ടുണ്ട്.ഒരു ദിവസത്തെ ആദ്യ അരമണിക്കൂർ സൗജന്യമായും പിന്നീട് ചാർജ് ഈടാക്കാവുന്ന രീതിയിലുമായിരിക്കും സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുക. സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ എന്ന് പറയുന്നത് പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി വ്യക്തമാക്കി. 1287 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വൈ-ഫൈ സേവനങ്ങൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.