കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡ് (SERB) അംഗീകാരം. മാനന്തവാടി കാമ്പസ് ജന്തുശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ജോസഫ് ജെ. എരിഞ്ചേരി സമർപ്പിച്ച ‘പശ്ചിമ ഘട്ടത്തിലെ ഭൂവ്യതിയാനങ്ങൾ കുരങ്ങുകളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും കുരങ്ങുപനിയുടെ വ്യാപനവും’ എന്ന വിഷയത്തിലെ ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. 33 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് പദ്ധതിക്ക് ലഭ്യമാവുക.
ഇന്ത്യയിലെ നിരവധി ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുന്ന ജന്തുജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്ന പേരിലറിയപ്പെടുന്ന കുരങ്ങുപനി. ദക്ഷിണേന്ത്യയിൽ പ്രതിവർഷം 500 ഓളം ആളുകളെ പ്രത്യേകിച്ച് വനമേഖലയോട് ചേർന്ന് താമസിക്കുന്നവരെ ഇത് ബാധിക്കുന്നതായാണ് കണക്ക്. കേരളത്തിൽ കൂടുതലും വയനാട്ടിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുമുള്ള സമ്പർക്കം വഴി കുരങ്ങുകളിലെ ചെള്ളുകളിലൂടെ മനുഷ്യരിലേക്ക് രോഗം പടരുന്നു.
വിവിധ സ്ഥലങ്ങളിലെ കുരങ്ങുകളുടെ എണ്ണം, ഭൂവിനിയോഗം, അവയുടെ വ്യാപനം, മനുഷ്യനുമായി ഇടപെടലിനുള്ള സാധ്യത എന്നിവ പഠനത്തിന് വിധേയമാക്കി അവിടങ്ങളിൽ, കുരങ്ങുപനി മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തി ഭൂപടങ്ങൾ തയാറാക്കും.
ഇത് രോഗപ്രതിരോധത്തിനും രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ വാക്സിനുകളുടെ വിതരണത്തിനും ഉപയോഗപ്പെടുത്താം.