ശബരിമല തീർത്ഥാടനത്തിന് പമ്പ സ്‌പെഷ്യൽ സർവീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി. സംസ്ഥാനത്ത് 340 ബസ്സുകൾ ക്രമീകരിച്ചു. സൂപ്പർ ഡീലക്‌സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് പമ്പയിലേക്ക് സർവീസ് നടത്തുക. തീർത്ഥാടകരുടെ എണ്ണം കൂടുന്നതനുസരിച്ച് ഡിപ്പോയിൽനിന്നും അധികം സർവീസുകൾ നടത്താൻ യൂണിറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
പമ്പയിലെ സ്‌പെഷ്യൽ ഓഫീസറായി തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡി. ഷിനുകുമാറിനെയും, അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസറായി കോട്ടയം ഡി.ടി.ഒ. രമേശിനേയും നിയമിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ കെ.എസ്.ആർ.ടി.സി. ഡിപ്പോകൾ ഇവരുടെ ചുമതലയിലായിരിക്കും.
12-ാം തീയതി മുതൽ പമ്പ സ്‌പെഷ്യൽ സർവീസ് ആരംഭിക്കും. പമ്പയിൽ ആംബുലൻസ് സൗകര്യത്തോടുകൂടിയ ഡിപ്പോയാണ്. 90 ജീവനക്കാരെ ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. 36 പേർ മെക്കാനിക് വിഭാഗത്തിൽപ്പെട്ടവരാണ്.
നിലയ്ക്കൽ-പമ്പ ചെയിൻ സർവീസായി 100 ബസ്സുകൾ ഓടിക്കും. 20 എ.സി. ലോ-ഫ്‌ളോർ ബസുകളും 80 നോൺ എ.സി. ലോ-ഫ്‌ളോർ ബസ്സുകളുമാണ് ചെയിൻ സർവീസിനുള്ളത്. സീസണിൽ ശബരിമല തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി. മുൻപ് ഏർപ്പെടുത്തിയിരുന്ന എല്ലാ സൗകര്യങ്ങളും ഇത്തവണയുമുണ്ട്.
റെയിൽവേ സ്റ്റേഷനുകളിൽനിന്നും പമ്പ സർവീസ് ഉണ്ടായിരിക്കും. ഓൺലൈൻ ബുക്കിങ്, 40 യാത്രക്കാർ ആവശ്യപ്പെട്ടാൽ പ്രത്യേക സർവീസ്, ബോണ്ട് സർവീസ് എന്നിവയും നടത്തും. കോവിഡുകാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം കുറവായിരുന്നു.