ഡിജിറ്റൽ റീസർവേ നാലു വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലുഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് 807 കോടി രൂപയാണ് ചെലവ്. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനം അതിവേഗത്തിലാകും.
നിയമസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ഡിജിറ്റൽ റീസർവേ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു, സ്വകാര്യ ഭൂമി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കും. അത്യാധുനിക സംവിധാനം ഉപയോഗിക്കും. റവന്യൂ, സർവേ, ഭൂരേഖ എന്നിവയുടെ രേഖ ഒറ്റപോർട്ടലിലാക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവാണ് പദ്ധതിക്ക് ആവശ്യമായ പണം നൽകുക. തെറ്റില്ലാതെയും കാലതാമസം കൂടാതെയും പദ്ധതി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനായി. സ്‌പീക്കർ എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ എൻ ജയരാജ്, ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, സർവേ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു , റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ലാൻഡ് റവന്യൂ കമീഷണർ കെ ബിജു എന്നിവർ സംസാരിച്ചു.