വേങ്ങരയിലെ ഫുഡ് ഫാക്ടറിയില്‍ മനഃപൂര്‍വം തീയിട്ടതെന്ന് കണ്ടെത്തല്‍; നിർണായകമായത് സിസിടിവി ദൃശ്യം

മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയിലെ തീപിടിത്തത്തിൽ നിർണായക കണ്ടെത്തല്‍. ഫാക്ടറിക്ക് മനഃപൂർവം തീയിട്ടതാണെന്നാണ് കണ്ടെത്തൽ. കണ്ണമംഗലം സ്വദേശി തന്നെയാണ് തീവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി വാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികള്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
തമിഴ് ബന്ധമുള്ള ദേവരാജാണ് പ്രതിയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇയാളുടെ ദൃശ്യം സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. വേങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവരാജ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുന്നതും കസേരയില്‍ കയറി ഇരിക്കുന്നതും സിസിടിവിയില്‍ കാണാം. പിന്നാലെ സിപിയുവുകളും മോണിറ്ററുകളും തള്ളിയിടുകയും സോഫയും കസേരയും അലമാരയും മറ്റും ചവിട്ടുന്നതും കാണാം.




