റോഡിന്റെ സുരക്ഷാഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. തലശേരി റസ്റ്റ് ഹൗസിനു സമീപത്തെ ഹോളിവേ റോഡിന്റെ സുരക്ഷാഭിത്തി കെട്ടുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. മണ്ണിനടിയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ബിഹാർ സ്വദേശി പിങ്കി (36) യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മണ്ണിനടിയിൽപ്പെട്ട പിങ്കിയെ പുറത്തെടുത്തത്.
സുരക്ഷാഭിത്തിയുടെ അടിഭാഗം വാർത്തിരുന്നു. മുകളിലത്തെ ഭാഗത്ത് വാർക്കാനായി ഇരുമ്പ് ഷീറ്റും കമ്പിയും കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. റസ്റ്റ് ഹൗസിലെ ഡ്രൈവറും തൊഴിലാളികളും ചേർന്ന് പിങ്കിയുടെ കഴുത്ത് വരെയുള്ള മണ്ണ് നീക്കം ചെയ്യുകയായിരുന്നു. തലശേരി അഗ്നിരക്ഷാസേനയിലെ മൂന്ന് യൂണിറ്റും കണ്ണൂരിലെ എമർജൻസി റസ്ക്യൂ ടെൻഡർ യൂണിറ്റും ചേർന്ന് രണ്ടര മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് പിങ്കിയെ പുറത്തെടുത്തത്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.