കണ്ണൂർ: കളക്ടറേറ്റിൽ നടത്തിയ വനിതാ കമ്മീഷൻ സിറ്റിംഗിൽ പത്ത് പരാതികളിൽ തീർപ്പാക്കി. 52 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. എട്ടു പരാതികളിൻ മേൽ കമ്മീഷൻ റിപ്പോർട്ട് തേടി. സിറ്റിംഗിൽ ആകെ 70 പരാതികളായിരുന്നു ലഭിച്ചത്. അതിര്‍ത്തി, സ്വത്ത് തര്‍ക്കങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതല്‍ ലഭിച്ചത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതിയില്‍ എതിര് കക്ഷിയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിൽ വനിതാ കമ്മീഷന് അംഗം ഇ.എം. രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ പി. വിമലകുമാരി, കെ.എം. പ്രമീള, കെ.പി. ഷിമ്മി, പി.എം. ഭാസുരി, വനിതാ സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. നിഷാകുമാരി, സിവില്‍ പോലീസ് ഓഫീസര്‍ സി. സുഗിഷ എന്നിവർ പങ്കെടുത്തു.