Uncategorized

കരൂര്‍ ദുരന്തം: പരിക്കേറ്റ് ചികിത്സയിലുണ്ടായ 104 പേര്‍ ആശുപത്രി വിട്ടു; ആറ് പേര്‍ തുടരുന്നു

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര്‍ ആശുപത്രി വിട്ടു. ആറ് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ജസ്റ്റിസ് അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചിരിക്കെ സംഭവത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ വക്താവിന് എന്തിന്റെ ആവശ്യമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മന്ത്രിമാരും ഉണ്ടായിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്തിനാണ് മാധ്യമങ്ങളെ കണ്ടത്’, അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടുമായ വിജയ്‌യുടെ പ്രതികരണ വീഡിയോക്ക് പിന്നാലെ സര്‍ക്കാര്‍ തെളിവുകള്‍ നിരത്തി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ പി അമുദയാണ് വാര്‍ത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചത്. സമ്മേളനത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി പി സെന്തില്‍കുമാര്‍, എഡിജിപി എസ് ഡാവിഡ്‌സണ്‍ ദേവസിര്‍വതം എന്നിവരും സംസാരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button