കെഎസ്ആർടിസിയിൽ വരുമാനം കുറഞ്ഞ ട്രിപ്പുകൾ ഒഴിവാക്കി സർവീസുകൾ ക്രമീകരിക്കാൻ റൂട്ട് പ്ലാനിങ് നടത്താൻ തീരുമാനം. ഇതിനായി എന്നും രാവിലെ 7 മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ ഇൻസ്പെക്ടർമാരെ നിരീക്ഷണത്തിനായി നിയോഗിക്കും.
അതതു യൂണിറ്റ് തലവൻമാർ റൂട്ട് മാപ്പുകൾ തയാറാക്കി കൈമാറാനും നിർദേശിച്ചിട്ടുണ്ട്. വരുമാനനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ സർവീസുകളിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ജീവനക്കാർ വൈകുന്നതു മൂലം സർവീസ് വൈകുന്നില്ലെന്ന് ഉറപ്പാക്കാൻ കനത്ത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവർമാരോ കണ്ടക്ടർമാരോ 10 മിനിറ്റിലധികം വൈകുന്നതിനെ തുടർന്ന് സർവീസ് കൃത്യസമയത്ത് ആരംഭിക്കാതിരുന്നാൽ തിരുത്തൽ നടപടി സ്വീകരിക്കും. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാവാതിരുന്നവരുടെ വിവരങ്ങൾ മേലധികാരികൾക്കു കൈമാറണം.
സാങ്കേതിക തകരാർ മൂലം ഷെഡ്യൂൾ റദ്ദാവുകയോ കാലതാമസം വരികയോ ചെയ്താൽ സർവീസിനു മുൻപ് വാഹനം പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ജീവനക്കാരുടെ വിവരങ്ങൾ യൂണിറ്റധികാരികൾക്കു നൽകുകയും റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും.
ഇനി മുതൽ ദിവസവും വൈകിട്ട് 4ന് യൂണിറ്റ് അധികാരികൾ യോഗം ചേർന്ന് ദൈനംദിന പ്രവൃത്തികൾ വിലയിരുത്തണമെന്നും ചെയർമാൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.