കേരളത്തിൽ 15–29 പ്രായക്കാരുടെ കണക്കെടുത്താൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതെന്നു ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പറയുന്നു.
കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നതായും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 43% യുവജനങ്ങൾക്കും തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്.
കോവിഡിനു മുൻപ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ, രാജ്യത്ത് കേരളമായിരുന്നു മുന്നിൽ. പുതിയ സർവേ പ്രകാരം കേരളം രണ്ടാമതാണ്. ജമ്മു കശ്മീരാണ് മുന്നിൽ. കേരളത്തിലെ 55.7% യുവാക്കളിൽ 37.1% തൊഴിൽ ചെയ്യാൻ സന്നദ്ധമാണ്.
ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ പോലും തൊഴിലെടുക്കാത്ത അഭ്യസ്‍തവിദ്യരെയാണ്, സർവേ പ്രകാരം തൊഴിൽ ഇല്ലാത്തവരായി പരിഗണിക്കുന്നത്. 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ കോവിഡിനു മുൻപ് 2019 ഒക്ടോബർ–ഡിസംബർ മാസങ്ങളിൽ 36.3% ആയിരുന്നു തൊഴിലില്ലായ്മ നിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ –ഡിസംബർ മാസങ്ങളിലെ സർവേഫലമാണു പുറത്തു വിട്ടത്. മൂന്നു മാസത്തിലൊരിക്കലാണ് സർവേ.