വ്യാപക പരാതികളെ തുടർന്ന് സേവന നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം

ബാങ്കുകളോട് റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്.ഡെബിറ്റ് കാര്‍ഡ് ഫീസ്, വൈകി പണമടച്ചാലുള്ള പിഴ, മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഈടാക്കുന്ന നിരക്ക്തുടങ്ങി സാധാരണക്കാർക്ക് ബാധ്യതയാകുന്ന തരത്തിൽ ഈടാക്കുന്ന സേവന നിരക്കുകളാണ് കുറയ്ക്കാൻ ആർബിഐ നിർദേശിച്ചിട്ടുള്ളത്. എന്നാൽ എത്രമാത്രമാണ് കുറവ് വരുത്തുന്നത് എന്നതിനെപ്പറ്റി ആർബിഐ വ്യക്തമാക്കിയിട്ടില്ല. ചെറുകിട വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസ് 0.50 ശതമാനം മുതല്‍ 2.5 ശതമാനംവരെയാണ്. ചില ബാങ്കുകളാകട്ടെ ഭവന വായ്പകളുടെ പ്രൊസസിങ് ഫീസിന് 25,000 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്.
സേവന നിരക്കുകൾ ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ദിനംപ്രതി ആർബിഐക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ 25 ശതമാനമാണ് സേവന നിരക്കുകള്‍ ഈടാക്കുന്നത് സംബന്ധിച്ച പരാതികളിൽ വർധനവുണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ ജാഗ്രതയുണ്ടാകണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പരാതികള്‍ നിശ്ചിത സമയത്തിനകം പരിഹരിക്കാനും ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം കോര്‍പറേറ്റ് വായ്പകളില്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ചെറുകിട വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സമയത്താണ് ആര്‍ബിഐയുടെ നിര്‍ദേശമെന്നതും ശ്രദ്ധേയമാകുന്നത്.




