സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ ലഭിച്ചവർ ആകെ ജനസംഖ്യയുടെ 41.72 ശതമാനം പേർ മാത്രം. രണ്ടു ഡോസും ലഭിച്ചത് 17.48 ശതമാനം പേർക്കും. സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ച് രണ്ടാഴ്ച പൂർത്തിയായവർക്കാണ് കടകളിൽ പോകാൻ അനുവാദമുള്ളത്.
അല്ലാത്തവർ ആർടിപിസിആർ ടെസ്റ്റ് ഫലം കൈവശം കരുതണം. അതും 72 മണിക്കൂറിനകമുള്ളത്. വാക്സിനേഷൻ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലെ 58 ശതമാനത്തിലധികം പേർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു വേണം ഇനി കടയിൽ കയറാൻ.
എഴുപത്തിരണ്ടു മണിക്കൂറിനുള്ളിലുള്ള ടെസ്റ്റ് ഫലം എന്നു പറയുന്പോൾ തുടർച്ചയായി കടകളിൽ പോകേണ്ടി വരുന്നവർ സർക്കാരിന്റെ ഈ നിബന്ധന അനുസരിച്ച് നിരന്തരം ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കണം. വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 18 വയസിനു മുകളിലുള്ളവരുടെ കണക്കെടുത്താലും 56 ശതമാനം പേർക്കു മാത്രമാണ് ഒന്നാം ഡോസ് എങ്കിലും ലഭിച്ചിട്ടുള്ളത്.