രോഗികളുമായി പോയിവരുമ്പോള്‍ എംഡിഎംഎ വാങ്ങി വിൽക്കും; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ കർണാടകയിൽ നിന്ന് ആംബുലൻസിൽ കടത്തിക്കൊണ്ട് വന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ. 430 മില്ലിഗ്രാം എംഡിഎംഎയുമായാണ് യുവാവ് കുടുങ്ങിയത്. സംഭവത്തിൽ തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) ആണ്പിടിയിലായത്. തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടിവാതുക്കൽ വച്ചാണ് യുവാവ് പിടിയിലായത്.
രോഗികളുമായി പോയി വരുമ്പോൾ ആംബുലൻസിൽ എംഡിഎംഎ കടത്തുകയും ആവശ്യക്കാർക്ക് ഇത് എത്തിച്ച് നൽകുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. രോഗികളുമായി വരുന്ന ആംബുലൻസ് പോലീസും എക്‌സൈസും പരിശോധിക്കില്ല എന്ന ഉറപ്പിലായിരുന്നു ഇയാളുടെ ലഹരിക്കടച്ചവടം. എന്നാൽ യുവാവിനെ മാസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയും ഒടുവിൽ പിടികൂടുകയുമായിരുന്നു.
റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയതും എംഡിഎംഎ കണ്ടെടുത്തതും. അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.രാജേഷ്, പി.പി.മനോഹരൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി.വിജിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പരിശോധന നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു.




