സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് എതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉപവസിക്കും. ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു വൈകുന്നേരം 4.30 മുതൽ ആറു വരെ ഗവർണർ തൈക്കാട് ഗാന്ധിഭവനിൽ നേരിട്ടെത്തി ഉപവാസത്തിൽ പങ്കെടുക്കും. രാവിലെ എട്ടു മുതലാണു ഗാന്ധിയൻ സംഘടനകളുടെ ഉപവാസമെന്നതിനാൽ രാവിലെ എട്ടുമുതൽ 4.30 വരെ രാജ്ഭവനിലിരുന്നു ഗവർണറും ഉപവസിക്കും.
സംസ്ഥാന ഗവർണർ ഉപവാസത്തിൽ പങ്കെടുക്കുന്നത് സംസ്ഥാന ചരിത്രത്തിൽ അപൂർവമാണ്. ഗവർണറുടെ ഉപവാസ സമരം കേരളത്തിലെ സ്ത്രീകൾക്കു ലഭിക്കാത്ത സുരക്ഷിതത്വത്തിലേക്കാകും വിരൽ ചൂണ്ടുക. ഇതു വലിയ സംവാദങ്ങൾക്കു വഴിയൊരുക്കാമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കാനും സാധ്യതയുണ്ട്.
കേരള ഗാന്ധി സ്മാരക നിധി, ഇതര ഗാന്ധിയൻ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉപവാസ സമരം. സ്ത്രീധന പീഡനത്തെ തുടർന്നു മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ വീട് നേരത്തെ ഗവർണർ സന്ദർശിച്ചിരുന്നു.