പഠനം നിർത്തി വിവാഹത്തിന് വീട്ടുകാരുടെ സമ്മര്‍ദ്ദം താങ്ങാനായില്ല; ഒടുവിൽ അർച്ചന നാടുവിട്ടതിന്റെ കാരണം കണ്ടെത്തി പൊലീസ്

ഭോപ്പാല്‍: സിവിൽ ജഡ്ജി സ്ഥാനത്തിന് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായ അർച്ചന തിവാരിയുടെ തിരോധാനം വീട്ടുകാരുടെ വിവാഹ നിർബന്ധനയെ തുടർന്നാണെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രി ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം അർച്ചനയെ കണ്ടെത്തിയതായും ബുധനാഴ്ച പുലർച്ചെ ഭോപ്പാലിലേക്ക് തിരിച്ചതായും പൊലീസ് പറഞ്ഞു. നർമ്മദ എക്സ്പ്രസ് ട്രെയിനിൽ ഉണ്ടായ ഒരു സംശയകരമായ അപകടത്തിൽ തുടങ്ങി, കൃത്യമായ ആസൂത്രണം ചെയ്ത നാടുവിടലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പഠനം അവസാനിപ്പിച്ച് വിവാഹം കഴിക്കാൻ അർച്ചനയ്ക്ക് കുടുംബത്തിൽ നിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് രാഹുൽ കുമാർ ലോധ പറഞ്ഞു. വർദ്ധിച്ചുവരുന്ന വിവാഹാ ആലോചനകളും കുടുംബത്തിന്റെ സമ്മർദ്ദവും നേരിട്ടപ്പോൾ ഇൻഡോറിൽ നിന്നുള്ള ഒരു സുഹൃത്തായ സരാൻഷിനോട് കാര്യങ്ങൾ തുറന്നു പറയുകയും ഇരുവരും ഒരുമിച്ച് നാടുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
ഇതിനായി ട്രെയിനിൽ നിന്ന് വീണു എന്ന കഥയുണ്ടാക്കി. അർച്ചന തന്റെ ബാഗ് ബോധപൂര്‍വം ട്രെയിനിൽ ഉപേക്ഷിച്ചു. സിസിടിവി കവറേജ് ഇല്ലാത്ത നർമ്മദാപുരത്ത് വെച്ച് കോച്ച് മാറി കയറി. മറ്റൊരു കൂട്ടാളിയും ഡ്രൈവറുമായ തേജീന്ദറിനോട് ഇറ്റാർസിക്ക് സമീപമുള്ള ബാഗ്രതാവയിലെ വനങ്ങളിൽ തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സമയം മറ്റൊരു തട്ടിപ്പ് കേസിൽ തേജീന്ദറിനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. സരാൻഷിന് സ്വന്തമായി ഒരു ഡ്രോൺ സ്റ്റാർട്ടപ്പുണ്ട്. വാട്ട്സ്ആപ്പ് കോളുകളാണ് അർച്ചന ഉപയോഗിച്ചത്.
സരൺഷ് ഒരു പുതിയ ഫോണും സരൺഷിന്റെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു സിം കാർഡും വാങ്ങി. സരൺഷ് സ്വന്തം ഫോൺ ഇൻഡോറിൽ ഉപേക്ഷിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ ഒരു പുതിയ മൊബൈൽ വാങ്ങി. തുടക്കത്തിൽ മധ്യപ്രദേശിൽ തന്നെ തുടർന്നു. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഹൈദരാബാദിലേക്ക് താമസം മാറിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നെ ജോധ്പൂർ, ദില്ലി വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്ര ചെയ്തു.




