കണ്ണൂര്‍: വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ ആദ്യത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കുടുംബശ്രീയുമായി സഹകരിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പള്ളിപൊയില്‍ ഡിവിഷനില്‍ കാപ്പാട് സിപി സ്റ്റോറിന് സമീപത്താണ് കോര്പ്പറേഷന് പരിധിയിലെ ആദ്യത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. ജനകീയ ഹോട്ടൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാഗ്വാദങ്ങൾ നടന്നിരുന്നു. ഇതിനിയിടയിലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.
ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം മേയര്‍ ടി.ഒ. മോഹനന് നിർവഹിച്ചു. 20 രൂപയ്ക്ക് വിഭവ സമൃദ്ധമായ ഉച്ചയൂണാണ് പ്രധാന ആകര്‍ഷണം. പാര്‍സലായി വേണമെന്നുള്ളവര്‍ അഞ്ച് രൂപ അധികം നല്‍കണം. കുടുംബശ്രീ അംഗങ്ങളായ ബീന, റംലത്ത്, ഗീത എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷമീമ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ കെ. ഷബീന ആദ്യത്തെ ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ മിനി അനില്‍കുമാര്‍, വി.കെ. ശ്രീലത, കുടുംബശ്രീ സിഡിഎസ് അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളായ കട്ടേരി നാരായണന്, മുന്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ പ്രകാശന്, ധനേഷ് ബാബു, ടി.പി. ഹരീഷ്, പ്രദീപന് തുടങ്ങിയവര്‍ പങ്കെടുത്തു. കോര്പ്പറേഷന് പരിധിയില്‍ തുടങ്ങുന്ന രണ്ടാമത്തെ ജനകീയ ഹോട്ടല്‍ സിറ്റി മേഖലയില്‍ മരക്കാര്കണ്ടിയിലും മൂന്നാമത്തെ ഹോട്ടല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലും താമസിയാതെ തുടങ്ങുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ആവശ്യമായ സൗകര്യം ലഭ്യമായാല്‍ കൂടുതല്‍ ജനകീയ ഹോട്ടല്‍ തുടങ്ങുമെന്നും ഇക്കാര്യത്തില്‍ യാതൊരുപക്ഷപാതവും കാണിക്കില്ലെന്നും ജനകീയ ഹോട്ടല്‍ സംരംഭത്തിനായി പുതിയ അപേക്ഷകള്‍ വന്നാല്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
previous post