Uncategorized

തിരു.മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവം: വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉപകരണം കാണാതായതും കേടുവരുത്തിയതും അടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.

ഉപകരണങ്ങളൊന്നും കാണാതായിട്ടില്ല എന്ന് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുളള അന്വേഷണവും നടക്കട്ടെയെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ‘ഉപകരണങ്ങള്‍ സംബന്ധിച്ച് എല്ലാ വര്‍ഷവും ഓഡിറ്റിംഗ് നടക്കാറുളളതാണ്. ആരോഗ്യവകുപ്പ് മന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ആശുപത്രിയില്‍ തന്നെയുണ്ട്. 14 ലക്ഷം രൂപയുടേതാണ് ഈ പറയുന്ന ഉപകരണം. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ എടുത്ത് കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. അക്കാര്യമൊന്നും സമഗ്രമായി പരിശോധിക്കാന്‍ വിദഗ്ദ സമിതിക്ക് സമയം കിട്ടിയെന്ന് കരുതുന്നില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും കര്‍ശന നടപടി ഉണ്ടാകില്ലെന്നുമാണ് അറിയുന്നത്’- എന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button