കണ്ണൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചതോടെ കടകളിൽ റേഷൻ വാങ്ങാനെത്തുന്നവരുടെ വൻ തിരക്ക്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയാണ് ആളുകള്‍ കടകള്‍ക്കുമുമ്പില്‍ നില്‍ക്കുന്നത്. പുതിയ സമയക്രമമാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. എന്നാല്‍ ഈ സമയക്രമംകൊണ്ട് പഴയതിലും അധികമായി തിരക്ക് വര്‍ധിക്കുകയാണ് ചെയ്തത്.
നിലവില്‍ റേഷന്‍ കടകളില്‍നിന്നും പ്രതിമാസത്തെ ഭക്ഷ്യവിതരണത്തിനുപുറമെ സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ്, പ്രധാനമന്ത്രിയുടെ സൗജന്യ അരി തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. വിതരണത്തിനായി എത്തുന്ന കിറ്റുകള്‍ അതത് ദിവസംതന്നെ തീരുകയാണ്. സാധനങ്ങൾ കിട്ടാതാകുമോയെന്ന ആശങ്കയിൽ ആളുകൾ തടിച്ചുകൂടുകയാണ്. നിലവിലെ സമയക്രമം ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നേരത്തെ രാവിലെ മുതൽ ഉച്ചവരെയും ഉച്ചകഴിഞ്ഞ് മുതൽ രാത്രിവരെയും പ്രവർത്തിച്ചിരുന്ന റേഷൻ കടകളുടെ പ്രവർത്തനസമയമാണ് ഇപ്പോൾ ക്രമീകരിച്ചത്. ഇതോടെ മിക്കവരും രാവിലെ കടകൾ തുറക്കുന്നതിന് മുന്‍പുതന്നെ കടകൾക്കുമുന്നിൽ കാത്തിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ഇപ്പോഴത്തെ സമയമെങ്കിലും ഇതിനുമുന്‍പുതന്നെ ചിലയിടങ്ങളിൽ സ്റ്റോക്ക് തീരുന്നതിനാൽ മണിക്കൂറുകൾ കാത്തുനിന്നവർ നിരാശരായി മടങ്ങിപ്പോകേണ്ട അവസ്ഥയാണ്.
ആളുകള്‍ കൂട്ടമായെത്തുന്നത് റേഷന്‍ വ്യാപാരികളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് റേഷന്‍ കട ഉടമകളും ജീവനക്കാരുമടക്കം 28 പേര് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. നിരവധിപേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഇപ്പോഴത്തെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് വ്യപാരികള്‍ പറയുന്നത്. ഒന്നുകില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കട തുറക്കാനുള്ള അനുമതി നല്‍കണം. അല്ലെങ്കിൽ ജില്ലാഭരണകൂടം തിരക്കൊഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് സാധനങ്ങള്‍ നേരിട്ടുവാങ്ങുന്നതിന് കാര്‍ഡുകളുടെ നമ്പർ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് തിരക്കൊഴിവാക്കാൻ ഒരുപരിധിവരെ സഹായിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞതവണത്തെ പോലെതന്നെ റേഷൻ കാർഡുകളുടെ നന്പർ അടിസ്ഥാനത്തിൽ റേഷൻ വാങ്ങാനുള്ള നടപടിയുണ്ടാക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.