ഇരിട്ടി: കോവിഡ് പ്രതിരോധം ഊർജിതമാക്കാൻ ഇരിട്ടി നഗരസഭ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് ബാധിതരുടെ എണ്ണവും മരണവും നഗരസഭാ പരിധിയില്‍ വളരെയധികം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്താൻ നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും പോലീസിന്റെയും പരിശോധന കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു.ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡിലും കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.
പഴം, പച്ചക്കറി വില്പന സ്റ്റാളുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പലചരക്ക്, ബേക്കറി തുടങ്ങിയ അവശ്യസാധനങ്ങള്‍ വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമായി നിജപ്പെടുത്തി. നിര്‍മാണ സാമഗ്രികൾ വിൽക്കുന്ന ഹാര്‍ഡ് വെയർ ഷോപ്പുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമേ അനുവദിക്കൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയക്രമം പാലിക്കണം.ഹോട്ടല്‍ , റസ്റ്റോറന്റുകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പാര്‍സല്‍ സര്‍വീസിനായി മാത്രം തുറക്കാം. കഴിയുന്നതും ഹോം ഡെലിവറി സംവിധാനത്തിലേക്ക് മാറണം. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ കോവിഡ് പരിശോധന നടത്തി രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്തണം. നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രികളും ലാബുകളും കോവിഡ് പരിശോധനാ വിവരങ്ങള്‍ ജാഗ്രതാപോര്‍ട്ടലില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും സേഫ്റ്റി കമ്മിറ്റി അറിയിച്ചു.
previous post