തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോ എന്ന കാര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താഴെ തട്ടിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തു. വാർഡ് തല സമിതികൾ രൂപീകരിക്കുന്നതിൽ പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങൾ വീഴ്ചവരുത്തിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവം ഉണ്ട്. ഇത് അടിയന്തിരമായി തിരുത്തണം. വാക്സിനേഷനിൽ വാർഡ് തല സമിതി അംഗങ്ങൾക്ക് മുൻഗണന നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ അവർ മുൻകൈയെടുക്കണം. ആംബുലൻസിനു പകരം വാഹനങ്ങൾ കരുതി വയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി.