ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. പൊതു മുതലായ കോവിഡ് വാക്സിന്
എന്തിനാണ് രണ്ടു വില നിശ്ചയിക്കുന്നതെന്ന് സുപ്രീംകോടതി. നിരക്ഷരർ എങ്ങനെയാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്, ഇന്റർനെറ്റ് ഉപയോഗിക്കാത്തവരുടെ വാക്സിനേഷന് എന്താണ് സംവിധാനം ഉള്ളത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. കോവിൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ശ്മശാന തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിന് എന്തെങ്കിലും സംവിധാനം ഉണ്ടോ, ദേശീയ പ്രതിരോധ കുത്തിവെപ്പ് നയം പിന്തുടരാത്തത് എന്തുകൊണ്ടാണ്, ബാച്ചിൽ കേന്ദ്രം സ്വരൂപിത്ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു. വാക്സിൻ നിർമാണത്തിലും വിതരണത്തിലും ഉള്ള പേറ്റന്റ് അധികാരത്തെയും സുപ്രീം കോടതി ചോദ്യം ചെയ്തു. പേറ്റന്റ് അനുമതിയില്ലാതെ വാക്സിൻ വിതരണം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.