തിരുവനന്തപുരം:വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകി സംസ്ഥാന സർക്കാർ. ഇതിന് മുൻകൂട്ടി തീയതിയും സമയവും അനുവദിക്കും. ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. അനുവദിച്ച സമയത്തേ വാക്‌സിനേഷൻ കേന്ദ്രത്തിലെത്താവൂ. രണ്ടാം ഡോസ് മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്നും ഇതിന് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽവന്ന് തിരക്ക് കൂട്ടേണ്ടതില്ലെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
കോവിഷീൽഡ് വാക്‌സിന്റെ രണ്ടാംഡോസ് ആറുമുതൽ എട്ട് ആഴ്ചയ്ക്കുള്ളിലും കോവാക്‌സിൻ നാലുമുതൽ ആറ് ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷൻ സെന്ററിലും രണ്ടാംഡോസ് വാക്‌സിനെടുക്കാൻ അർഹരായവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാകും. ഇത് വാക്‌സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശ പ്രവർത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ നേരത്തേ അറിയിക്കും. ഇവർക്ക് മുൻഗണന നൽകിയാകും ഓൺലൈൻ ബുക്കിങ്ങിന് ആദ്യ ഡോസുകാർക്ക് സ്ലോട്ട് അനുവദിക്കുക. ഓരോ സെന്ററിലും 80 ശതമാനം വാക്‌സിൻ രണ്ടാം ഡോസുകാർക്കാണ്. അവരില്ലെങ്കിൽ ഒന്നാം ഡോസുകാർക്ക്.
സ്വകാര്യ ആശുപത്രികൾ നേരിട്ട് വാങ്ങണം
കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിനേഷൻ നയം മെയ് ഒന്നുമുതൽ നടപ്പാക്കുന്നതിനാൽ സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽനിന്ന് നേരിട്ട് വാക്‌സിൻ വാങ്ങണം. നിലവിൽ സ്വകാര്യകേന്ദ്രങ്ങളിലുള്ള വാക്‌സിൻ വെള്ളിയാഴ്‌ച ഉപയോഗിക്കണം. ബാക്കിയുണ്ടെങ്കിൽ മെയ് ഒന്നുമുതൽ 45ന് മേൽ പ്രായമുള്ളവർക്കു മാത്രമായി 250 രൂപയ്‌ക്ക് നൽകണം.