Uncategorized

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്, പൊള്ളൽ ചികിത്സയിൽ കാര്യമായ മുന്നേറ്റമുണ്ടാകും

കണ്ണ്, ഹൃദയം, വൃക്കകൾ തുടങ്ങിയവ മാത്രമല്ല, മരണാനന്തരം ചർമവും ദാനംചെയ്യാം. ഇതിനു സൗകര്യമൊരുക്കാൻ സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ വരും. ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15-നാണ് സ്കിൻ ബാങ്ക് ഉദ്ഘാടനം ചെയ്യുന്നത്. സ്കിൻ ബാങ്ക് വരുന്നതോടെ പൊള്ളൽ ചികിത്സയിൽ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

സംരക്ഷണം എങ്ങനെ?

സംസ്കരിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന ചർമം പ്രായം, രക്തഗ്രൂപ്പ് എന്നീ വ്യത്യാസങ്ങളില്ലാതെ ആർക്കും ഉപയോഗിക്കാം. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വെച്ചുപിടിപ്പിക്കുന്ന ചർമം രണ്ടുമുതൽ മൂന്നാഴ്ചവരെ രോഗിക്കു സംരക്ഷണ കവചമൊരുക്കും. ശരീരത്തിലെ മാംസ്യം, മൂലകങ്ങൾ, ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നതു തടയുകയും ചെയ്യും. പൊള്ളലേറ്റുൾപ്പെടെ ചർമം നഷ്ടപ്പെടുന്നവർക്ക് ഏറ്റവും നിർണായകമായതും അണുബാധയേൽക്കാൻ സാധ്യതയുള്ളതും ഈ സമയത്താണ്.

സമ്മതപത്രത്തിലൂടെ ചർമദാനത്തിനുള്ള സന്നദ്ധത അറിയിക്കാം. അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ഭാവിയിൽ തർക്കങ്ങളൊഴിവാക്കാൻ ദാതാവിനെക്കൂടാതെ ഇവരുടെ അടുത്ത ബന്ധുക്കളുടെ സമ്മതവും എഴുതിവാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഏഴുകോടിയോളം രൂപ ചെലവഴിച്ചാണ് സ്കിൻ ബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും പ്രവർത്തനം.

എന്താണ് സ്‌കിൻ ബാങ്ക്?

പൊള്ളലേറ്റും അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റും ചർമം നഷ്ടപ്പെടുന്നവർക്കു പകരം വെച്ചുപിടിപ്പിക്കാനായി സ്ഥാപിക്കുന്ന ചർമസംഭരണ കേന്ദ്രമാണ് സ്കിൻ ബാങ്ക്. ദാതാക്കളുടെ ശ്രദ്ധാപൂർവമായ സ്ക്രീനിങ്, സംസ്കരണം, സംരക്ഷണത്തിനുള്ള സാങ്കേതികവിദ്യകൾ, ദാനംചെയ്യുന്ന ചർമം മെഡിക്കൽ ഉപയോ​ഗത്തിന് ഫലപ്രദമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ ​ഗുണനിലവാര നിയന്ത്രണം എന്നിവ സ്കിൻ ബാങ്കിൽ ഉൾപ്പെടുന്നു. അപകടങ്ങളിൽ ചർമം നഷ്ടമാകുന്നവർക്ക് അവരുടെതന്നെ ശരീരത്തിലെ മറ്റു ഭാ​ഗങ്ങളിൽ നിന്ന് ചർമമെടുത്ത് ചികിത്സ ചെയ്യാറുണ്ട്. എന്നാൽ പൊള്ളലേറ്റുൾപ്പെടെയുള്ള അപകടങ്ങളിൽ പലപ്പോഴുമിത് സാധ്യമല്ലാതെവരും. ചികിത്സ വൈകുംതോറും അണുബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിനു പരിഹാരമായാണ് സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത്.

ശേഖരണം എവിടെ നിന്ന്?

മൃതശരീരങ്ങളിൽനിന്നാണ് ത്വക്ക് ശേഖരിക്കുന്നത്. മരണപ്പെട്ട് ആറുമണിക്കൂറിനുള്ളിൽ 0.1 മുതൽ 0.9 മില്ലിമീറ്റർ വരെ ആഴത്തിൽനിന്നു ശ്രദ്ധാപൂർവമാണിതു ചെയ്യുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തുനിന്നും ശേഖരിക്കാമെങ്കിലും പുറമേ കാണാത്ത ഭാഗങ്ങളായ തുടഭാഗം, മുതുക് എന്നിവിടങ്ങളിൽ നിന്നാണെടുക്കുന്നത്. എച്ച്ഐവി, ഹെപ്പെറ്റെറ്റിസ് പോലുള്ള രോഗമുള്ളവരുടെ ചർമം ശേഖരിക്കില്ല.

അതുപോലെ ബാക്ടീരിയ, ഫംഗസ് പരിശോധനകൾ നെഗറ്റീവായാൽ മാത്രമേ എടുക്കുകയുള്ളൂ. ഇങ്ങനെ ശേഖരിക്കുന്ന ചർമം അതിനൂതന മാർഗങ്ങളുപയോഗിച്ച് സംസ്കരണം നടത്തി മനുഷ്യന് നടന്നുകയറാൻ കഴിയുന്ന പ്രത്യേകതരം വാക് ഇൻ റെഫ്രിജറേറ്ററിലാണ് സൂക്ഷിക്കുന്നത്. മൂന്നുവർഷംവരെ കേടുകൂടാതെ സൂക്ഷിക്കാനാകും.

ആശങ്ക വേണ്ടാ

ചർമം ദാനംചെയ്യുന്നതുകൊണ്ട് മൃതദേഹത്തിന് യാതൊരുവിധ വൈകൃതങ്ങളും സംഭവിക്കുന്നില്ല. ചികിത്സാരം​ഗത്ത് ത്വക്കിന് ആവശ്യമേറെയാണ്. എന്നാലിതിനനുസരിച്ച് ലഭ്യതയില്ല. മികച്ച പരിചരണം ഉറപ്പുവരുത്തുന്ന സ്കിൻ ബാങ്കുകൾ വരുന്നതോടെ നിരവധി ജീവനുകൾ സംരക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. മികച്ച സംവിധാനമാണിത്. അതിനാൽ ചർമദാനത്തിന് ആശങ്കകളില്ലാതെ തയ്യാറാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button