കാണാതായിട്ട് 6 ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനിയുടെ മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി

ദില്ലി: ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം കണ്ടെത്തി. യമുന നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിയായ സ്നേഹ എഴുതിയതെന്ന് വിലയിരുത്തുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. തെക്കൻ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു
ജൂലൈ 7-നാണ് സ്നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. താൻ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് അവൾ അമ്മയെ അറിയിച്ചു. രാവിലെ 5:56-നാണ് സ്നേഹ അവസാനമായി ഫോൺ ചെയ്തത്. രാവിലെ 8:45-ഓടെ സ്നേഹയുടെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും കുടുംബം പറയുന്നു. പിറ്റൂണിയ അന്നേ ദിവസം സ്നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.




