തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ കുട്ടികളുടെ പഠന നിലവാരം അളക്കാൻ ‘വീട്ടുപരീക്ഷ’യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി സാധാരണ പരീക്ഷയുടെ രീതിക്ക് പകരം കുട്ടികളുടെ ക്രിയാത്മക കഴിവ് പ്രയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തയ്യാറാക്കിയ പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക.
8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തിൽ മെയ് 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നൽകണം.
ഓരോ വിഷയത്തിനും ശരാശരി 20 ചോദ്യങ്ങൾ ഉണ്ടാകും. ഒരു പുസ്തകത്തിൽ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങൾ. അവയ്ക്കുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തിൽ തന്നെ എഴുതുകയും വേണം. കുട്ടികൾക്ക് സ്വന്തമായി ഉത്തരമെഴുതാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സഹായം നൽകാം. നിർദേശിക്കുന്ന സമയത്തിനുള്ളിൽ കുട്ടികൾ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. അധ്യാപകരുടെ സഹായവും തേടാവുന്നതാണ്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാകും കുട്ടികളുടെ സ്കോർ കണക്കാക്കുക.