സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം മൂലം. ഇന്ത്യൻ വേരിയന്റ് ബി വണ്‍ 617 എന്ന വൈറസാണ് ഇപ്പോൾ സംസ്ഥാനത്തെ പത്തു ജില്ലകളിൽ കോവിഡ് വ്യാപനം ശക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഈ വൈറസിന്റെ വ്യാപനം ഉണ്ടായതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിൽ കണ്ടെത്തിയത്. രോഗതീവ്രത കൂട്ടുന്ന വകഭേദം-അതാണ് ഇന്ത്യൻ വേരിയന്റ് ബി വണ്‍ 617.
ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കണ്ടെത്തിയത് കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനമാണ് ഈ വൈറസിന്റെ സാന്നിധ്യം. 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തിൽ കൂടുതൽ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസർഗോഡ്, എറണാകുളം, കണ്ണൂർ, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യമാണു കണ്ടെത്തിയിട്ടുള്ളത്. ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതിഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കേരളത്തിൽ ജനുവരിയിൽ നടത്തിയ പരിശോധനയിൽ വയനാട്, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 10 ശതമാനത്തിലേറെ പേരിൽ വകഭേദം വന്ന എൻ 440 കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള തരം വൈറസാണിത്. ഇതു കൂടാതെ യുകെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും സംസ്ഥാനത്തുണ്ട്. യുകെ വൈറസ് വകഭേദം ഏറ്റവും കൂടുതൽ കണ്ണൂരിലാണ്-75 ശതമാനം. സൗത്ത് ആഫ്രിക്കൻ വകഭേദ സാന്നിധ്യം കൂടുതലുള്ളത് പാലക്കാടാണ്- 21.43 ശതമാനം. പിന്നിൽ കാസർഗോഡ് – 9.52 ശതമാനം. പത്തനംതിട്ടയിൽ ഈ വൈറസ് സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇവിടം സുരക്ഷിതമാണ്. ഫെബ്രുവരിയിൽ 3.8 ശതമാനം പേരെ മാത്രമാണ് അതിതീവ്ര വൈറസ് ബാധിച്ചതെങ്കിൽ ഈ മാസം അത് 3.48 ആയി മാറിയിട്ടുണ്ട്.