കോവിഡ് വ്യാപനത്തെത്തുടർന്നു സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ നടപ്പാക്കിവന്ന പോലീസ് നിയന്ത്രണങ്ങൾ വരുംദിവസങ്ങളിലും തുടരാൻ നിർദേശം. മാസ്ക് ധരിക്കാത്തവർക്കെതിരേയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേയും പിഴ ഈടാക്കുന്നതിനൊപ്പം ദുരന്ത നിവാരണ നിയന്ത്രണ നിയമം അനുസരിച്ചും പോലീസ് നിയമം അനുസരിച്ചും കേസെടുക്കാനും നിർദേശിച്ചു. ശരിയായി മാസ്ക് ധരിക്കാത്തവർക്കെതിരേയും നടപടി സ്വീകരിക്കുന്നുണ്ട്. ശനിയാഴ്ച മാത്രം 65 ലക്ഷം രൂപയാണ് പിഴയിനത്തിൽ പോലീസ് ഈടാക്കിയത്.
എന്നാൽ, ചിലയിടങ്ങളിൽ നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചില പോലീസുകാർ ഇതിനെ അവസരമാക്കി എടുത്തു സാധാരണക്കാർക്കുമേൽ കള്ളക്കേസുകൾ ചാർജ് ചെയ്യുന്നുവെന്നാണ് പരാതി. നിയമ ലംഘനം നടത്താത്ത യാത്രക്കാർക്കു നേരേ കള്ളക്കേസ് എടുക്കുന്നുവെന്ന പരാതിയിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമുണ്ട്. നിയന്ത്രണം ശക്തമാക്കാനുള്ള നിർദേശത്തെത്തുടർന്ന് വരുംദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരേ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ക്രമസമാധാന വിഭാഗം എസ്ഐയുടെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ലോക്കൽ പോലീസിനെ കൂടാതെ സ്പെഷൽ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയും പ്രതിരോധ- നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
കോവിഡിന്റെ ആദ്യഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി അസത്യ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 150- ഓളം പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡിന്റെ രണ്ടാം വ്യാപന കാലത്തും സാമൂഹിക മാധ്യമങ്ങളിൽ സമാന സാഹചര്യമാണുള്ളത്. ഇത് നിയന്ത്രിക്കാനായി സൈബർ പട്രോളിംഗ് ആരംഭിച്ചു. എല്ലാ ജില്ലാ ഹെടെക് സെല്ലുകളിലും സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.