കോവിഡ്-19ന്റെ രണ്ടാം തരംഗം നേരിടുന്നതിന് ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഓക്സിജൻ ഭൗർലഭ്യം നിലവില്ല. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലോകത്താകെ 30 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് രണ്ടാം തരംഗം ആരോഗ്യവിദഗ്ധരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വേഗം ആർജിച്ചു. ആശങ്കാജനകമായ സാഹചര്യമാണ്. മരണവും ചികിത്സ ലഭിക്കാത്തതും കിടക്കകളില്ലാത്തതുമായ വാർത്ത വരുന്നു. ഒന്നാം തരംഗത്തിൽ പരമാവധി പേർക്ക് രോഗം വരാതിരിക്കാൻ ശ്രമിച്ചു. രോഗികൾക്ക് മികച്ച ചികിത്സയും ലഭ്യമാക്കി. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാൻ സാധിച്ചു. ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത കേരളത്തില്‍ അവസാനമാണ് രോഗവ്യാപനം ഉണ്ടായത്. വളരെ കുറഞ്ഞ മരണനിരക്ക് നിലനിർത്താൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ ആരോഗ്യസംവിധാനം സജ്ജീകരിച്ചു സംസ്ഥാനത്ത്. നിലവിൽ ഓക്സിജൻ 74.25 മെട്രിക് ടൺ ആണ്. 219.22 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 9735 ഐസിയു കിടക്കകൾ സംസ്ഥാനത്ത് സർക്കാർ-സ്വകാര്യ മേഖലയിലുണ്ട്. സർക്കാർ ആശുപത്രികളിലെ 2650 ഐസിയു കിടക്കകൾ മാത്രമെടുത്താല്‍ കോവിഡ് നോൺ കോവിഡ് ബാധിതർ 50 ശതമാനമേ ഉള്ളൂ. 3776 വെന്റിലേറ്റര്‍ സംസ്ഥാനത്തുണ്ട്. 277 വെന്റിലേറ്ററിലാണ് നിലവിൽ കോവിഡ് രോഗികൾ ഉള്ളത്.
2653 സർക്കാർ വെന്റിലേറ്ററില്‍ 18.22 ശതമാനം മാത്രമാണ് രോഗികളുള്ളത്. 2249 കേന്ദ്രങ്ങളിലായി 1,99,256 കിടക്കകൾ സംസ്ഥാനത്ത് സജ്ജമാണ്. കോവിഡ് ചികിത്സ നൽകാൻ 136 സ്വകാര്യ ആശുപത്രികളിൽ 5713 കിടക്കകളുണ്ട്. സമഗ്രവും സുസജ്ജവുമായ സംവിധാനം ഒരുക്കി. വരും ദിവസങ്ങളിൽ അവ വിപുലീകരിക്കും.
ബ്രേക് ദി ചെയിൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഓരോ തദ്ദേശ സ്ഥാപനവും ബ്രേക് ദി ചെയിൻ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ആൾക്കൂട്ടം, അടഞ്ഞ സ്ഥലം അടുത്ത് ഇടപെടൽ എന്നിവ ഒഴിവാക്കണം. ഇത് അനിവാര്യമാണ്. രോഗവ്യാപന തോത് ശക്തമായ സാഹചര്യമാണ്. ആളുകൾ കൂട്ടം ചേരരുത്.
പ്രോട്ടോക്കോൾ പ്രകാരം അനുവദനീയമായതിൽ കൂടുതൽ ആളുകളുള്ള ഒരു പരിപാടിയും പാടില്ല. അടഞ്ഞ ഇടങ്ങളിൽ കൂട്ടം ചേരുന്നതും ഒഴിവാക്കണം. വാക്സീനേഷൻ പരമാവധി പേർക്ക് വേഗത്തിൽ നൽകുക പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.