Uncategorized

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കടുത്ത പിഴയും രക്ഷിതാവിന് ശിക്ഷയും കിട്ടും, ലാസ്റ്റ് ബെല്ലിൽ പിടിച്ചത് 200 വണ്ടികൾ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ ലാസ്റ്റ് ബെൽ’ ശക്തമാക്കി. കഴിഞ്ഞ ദിവസം സ്കൂൾ പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ഇരുന്നൂറോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും, 36 രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങൾ, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്കൂൾ വിട്ടതിന് ശേഷം വിദ്യാർത്ഥികൾ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നത് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധനയ്ക്ക് തുടക്കമിട്ടത്.

ഇതുവരെ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ 36 കേസുകളും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രക്ഷിതാക്കൾക്കെതിരെ എടുത്ത കേസുകളാണ്. വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസ് പിടിയിലായത്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിനുമായി 14 വിദ്യാർത്ഥികൾക്കെതിരെയും കേസുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിശോധനകൾ വരുംദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button