സംസ്ഥാന ഭരണം ആരെ ഏൽപ്പിക്കണമെന്നു നിശ്ചയിക്കാൻ കേരള ജനത ചൊവ്വാഴ്ച വിധിയെഴുതും. നിശബ്ദ പ്രചാരണ ദിനമായ ഇന്നു വീടുകൾ കയറിയുള്ള പ്രചാരണത്തിനാണു മൂന്നു മുന്നണികളും മുൻതൂക്കം നൽകുന്നത്.
പ്രകടന പത്രികയിലെ വീട്ടമ്മമാർക്കുള്ള ന്യായ് പദ്ധതി അടക്കമുള്ളവ വിവരിച്ചാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും വീടു കയറി വോട്ട് ഉറപ്പാക്കുന്നത്.
സർക്കാരിന്റെ ഭരണനേട്ടങ്ങളും എൽഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളും ഭക്ഷ്യധാന്യ കിറ്റുമൊക്കെയാണ് അവസാന ദിനത്തിലും എൽഡിഎഫ് പ്രചാരണ ആയുധമാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ അഴിമതിയും മറ്റു സംസ്ഥാനങ്ങളിലെ കോണ്ഗ്രസ്- സിപിഎം ബന്ധവുമൊക്കെയാകും ബിജെപിയുടെ പ്രചാരണ വിഷയം.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിച്ചു.