‘അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടു’; സംവിധാൻ ഹത്യ ദിവസായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: അടിയന്തരാവസ്ഥയുടെ അൻപതാം വാർഷിക ദിവസം സംവിധാൻ ഹത്യ ദിവസായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ അറസ്റ്റ് ചെയ്തത് പോലെയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടു, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും സാധാരണക്കാരെയും ജയിലിൽ അടച്ചുവെന്നും പ്രധാനമന്ത്രി.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായത്തിന്റെ അൻപതാം വാർഷികമാണ് ഇന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി അറിയിച്ചു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ചു പ്രവർത്തിച്ചും കൂട്ടായ പോരാട്ടം കാരണമാണ് ജനാധിപത്യം പുനസ്ഥാപിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




